Crime
എം.സി. കമറുദ്ദീൻ പ്രതിയായ തട്ടിപ്പ് കേസ് നിയമസഭാ സമിതിയും അന്വേഷിക്കും

കാസർകോട്: എം.സി കമറുദ്ദീൻ എം.എൽ.എ പ്രതിയായ ജൂവലറി നിക്ഷേപ തട്ടിപ്പ് കേസ് നിയമസഭാ സമിതി അന്വേഷിക്കും. നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്‌സ് കമ്മിറ്റിയാണ് സംഭവം അന്വേഷിക്കുക. എം. രാജഗോപാൽ എം.എൽ.എയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എം.എൽ.എ പെരുമാറ്റചട്ട ലംഘനം നടത്തിയെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഫാഷൻ ജൂവലറി തട്ടിപ്പുമായി ബന്ധപ്പെട്ട കമ്പനി ഡയറക്ടർമാരുടെ വിവരങ്ങളും എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ് ശേഖരിച്ചു. 42 ഡയറക്ടർമാരുടെ വിവരങ്ങളാണ് ശേഖരിച്ചത്. തട്ടിപ്പ് സംബന്ധിച്ച് ലീഗ് സംസ്ഥാന നേതൃത്വത്തിന് മദ്ധ്യസ്ഥനായ കല്ലട മാഹിൻ ഹാജി ഇന്ന് റിപ്പോർട്ട് കൈമാറും. ആസ്ഥി സംബന്ധിച്ച വിവരങ്ങളെല്ലാം കിട്ടിയെന്നാണ് മാഹിൻ ഹാജി പറയുന്നത്
എം.എൽ.എയുടെ നിക്ഷേപ തട്ടിപ്പ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുവെന്നാണ് വിവരം. എൻഫോഴ്സ്‌മെന്റ് ചന്തേര പൊലീസിൽ നിന്ന് എഫ്.ഐ.ആർ വിവരങ്ങൾ ചോദിച്ചറിഞ്ഞു. ചന്തേര സ്റ്റേഷനിലാണ് കമറുദ്ദീന്റെ ജൂവലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട എറ്റവും കൂടുതൽ കേസുകളുളളത്.