KERALA
സംസ്ഥാനമൊട്ടുക്കും നിരോധനാജ്ഞ നിലവിൽ വന്നു. കാസർകോഡ് ഈ മാസം9 വരെ മാത്രം

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനം മുഴുവൻ നിരോധനാജ്ഞ നിലവിൽ വന്നു. ഇന്ന് കാലത്ത് 9 മണിയോടെയാണ് നിരോധനാജ്ഞ പ്രയോഗത്തിൽ വന്നത്.. 14 ജില്ലകളിലും കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിക്കുകയായിരുന്നു. ഒക്ടോബർ മൂന്ന് മുതൽ 31 വരെയാണ് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കാസർകോഡ് ഈ മാസം 9 വരെ മാത്രമാണ് നിരോധനാജ്ഞ . ഇടുക്കി ജില്ലയിൽ നഗര പ്രദേശങ്ങളിലും കണ്ടെയ്മെന്റ് സോണുകളിലും മാത്രമാണ് ന 144 പ്രഖ്യാപിച്ചത്.
അനാവശ്യമായി പുറത്തിറങ്ങരുത്. പൊതു ഗതാഗതത്തിന് നിയന്ത്രണം ഉണ്ടാവില്ല. പൊതു സ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ കൂട്ടം കൂടാൻ അനുവദിക്കില്ല. കടകൾക്ക് മുൻപിലും 5 പേരിൽ കൂടുതൽ ഉണ്ടാവരുത്. ആരാധനാലയങ്ങളിൽ 20 പേർക്ക് മാത്രമാവും പ്രവേശനം. വിവാഹങ്ങളിൽ 50 പേരും, മരണാനന്തര ചടങ്ങുകളിൽ 20 പേർ എന്ന നിയന്ത്രണം ഉണ്ടാവും.
പിഎസ്‌സി ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല. ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കണം. സാമൂഹിക അകലം പാലിച്ചുള്ള പ്രവർത്തനങ്ങൾ മാത്രമാവും മാർക്കറ്റുകളിലും മറ്റും അനുവദിക്കുക.
പൊതു സ്ഥലങ്ങളിൽ ആൾക്കൂട്ടം ഒഴിവാക്കാൻ തദ്ദേശ സ്ഥാപനങ്ങളും പൊലീസും ശ്രമിക്കും. ഹോട്ടലുകളിലും, മറ്റ് കടകൾ ഉൾപ്പെടെയുള്ള ഇടങ്ങളിലും 5 പേരിൽ കൂടുതൽ കണ്ടാൽ അത് നിരോധനാജ്ഞയുടെ ലംഘനമായി കണക്കാക്കും. നിരോധനാജ്ഞയെ തുടർന്ന് മലപ്പുറത്ത് രാത്രി എട്ടിന് കടകളും ഹോട്ടലുകളും അടയ്ക്കണം. ജിംനേഷ്യത്തിനും ടർഫുകൾക്കും നിയന്ത്രണമുണ്ട്.