Crime
പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകൻ കുഴഞ്ഞ് വീണു മരിച്ചു. സിപിഎമ്മുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്ന് ആർ.എസ്.എസ്

തലശേരി: പിണറായി പാനുണ്ടയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകൻ കുഴഞ്ഞ് വീണു മരിച്ചു. എന്നാൽ സിപിഎമ്മുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയതാണെന്ന് ബി.ജെ.പി- ആർ.എസ്.എസ് ആരോപിച്ചു പിണറായി പാനുണ്ടയിലെ പുതിയ വീട്ടില്‍ ജിംനേഷാണ് മരിച്ചത്. ക്രൂരമായ മര്‍ദ്ദനമേറ്റ് ആശുപത്രിയിലെത്തിയ ജിംനേഷ് കുഴഞ്ഞുവീഴുകയായിരുന്നെന്നാണ് പരാതി . മരിച്ച ജിംനേഷിന്റെ അനുജന് ഇന്നലെ മർദ്ദനമേറ്റിരുന്നു. സഹോദരന്റെ കൂടെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയവെ ഇന്ന് പുലർച്ചെയാണ് ജിംനേഷ് മരണപ്പെട്ടത്.
ഇന്നലെ വൈകിട്ട് ഗുരുദക്ഷിണയും കഴിഞ്ഞ് മടങ്ങുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മര്‍ദ്ദിച്ചെന്നും സംഭവത്തിൽ പരിക്കേറ്റ എ.ആദര്‍ശ്, പി.വി ജിഷ്ണു, ടി.അക്ഷയ്, കെ.പി ആദര്‍ശ് എന്നിവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആർ.എസ്.എസ് നേതാക്കൾ പറഞ്ഞു
പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അക്ഷയ് ടി.യുടെ വീടിന് നേരെ ഇന്നലെ രാത്രി അക്രമമുണ്ടായി. പിണറായി പെനാങ്കിമെട്ടയിലെ അക്ഷയുടെ വീടാണ് സിപിഎം പ്രവര്‍ത്തകര്‍ അക്രമിച്ചത്. ഗുരുദക്ഷിണ ഉത്സവത്തിനായി തയ്യാറാക്കിയ കൊടിതോരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്. എന്നാൽ ബാലസംഘം സമ്മേളനത്തിനെത്തിയ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരെ ആർ.എസ്.എസ് പ്രവർത്തകർ മര്‍ദ്ദിച്ചതായി സി.പി.എം ആരോപിച്ചു. പരിക്കേറ്റ് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ കഴിയുന്ന ആർ.എസ്.എസ് പ്രവർത്തകരെ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് സന്ദര്‍ശിച്ചു. പോലീസ് ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായ് മാറ്റും.