Crime
സ്വപ്ന സുരേഷിനും സന്ദീപ് നായർക്കുമെതിരെ ശക്തമായ തെളിവുകളെന്ന് ഇഡി

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കുറ്റപത്രം സമർപ്പിച്ചു. ഇവരുടെ കള്ളപ്പണ ഇടപാടിന് തെളിവു ലഭിച്ചു എന്നു ചൂണ്ടിക്കാണിച്ചാണ് 303 പേജുള്ള ഭാഗിക കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് അന്വേഷണ സംഘത്തിന്റെ നടപടി. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവർക്കെതിരെ ഇഡി കേസെടുത്ത് അന്വേഷണം രണ്ട് മാസം പിന്നിടുമ്പോഴാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. പ്രതികൾ പിഎംഎൽഎ സെക്ഷൻ മൂന്ന് പ്രകാരം കുറ്റക്കാരാണെന്നും വിചാരണ നടത്തി ശിക്ഷിക്കുന്നതിന് തുടർ നടപടികളിലേയ്ക്ക് കടക്കണമെന്നുമാണ് കുറ്റപത്രത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നത് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നതിലേയ്ക്ക് കാര്യങ്ങളെ എത്തിക്കും എന്നതിനാലാണ് ഇഡി ഭാഗിക കുറ്റപത്രം തിരക്കിട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ ആറ് പേരെയാണ് സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പ്രതികളാക്കിയിട്ടുള്ളത്. ഇവരിൽ മൂന്നു പേരുടെ കുറ്റപത്രം പിന്നീട് സമർപ്പിക്കുന്നതിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.