Crime
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ഉത്തരവിറങ്ങി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ആഭ്യന്തര വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ നടപടിക്രമങ്ങള്‍ പാലിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിന്റെ ചുമതലയുള്ള കളക്ടര്‍ക്കും പോലീസിനും അധികാരപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്.
സംസ്ഥാനത്തെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുബന്ധ സംഘടനകളുടെയും ഓഫീസുകള്‍ പൂട്ടി മുദ്രവയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനുമുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. 1967-ലെ യുഎപിഎ നിയമപ്രകാരമാണ് ഉത്തരവിറക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയതോടെ പോലീസ് മേധാവി സര്‍ക്കുലര്‍ പുറത്തിറക്കുകയും പോലീസ് നടപടികളിലേക്ക് കടക്കുകയും ചെയ്യും.
നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ സംഘടനകള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കാന്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനം വന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാതത് പ്രതിഷേധത്തിന് ഇടനൽകിയിരുന്നു. അതേസമയം, മറ്റുസംസ്ഥാനങ്ങളില്ലെല്ലാം ബുധനാഴ്ച രാവിലെ മുതല്‍ നിരോധനത്തിന്റെ ഭാഗമായ നടപടികള്‍ ആരംഭിച്ചിരുന്നു.