KERALA
നേതൃത്വത്തിന് തലവേദനയുണ്ടാക്കിയ കൂത്തുപറ മ്പ് ലീഗിലെ കൂട്ട രാജി പിന്‍വലിച്ച് തടിയൂരാന്‍ ശ്രമം

കണ്ണൂര്‍: കൂത്തുപറമ്പ് മണ്ഡലം മുസ്ലീം ലീഗിലെ കൂട്ടരാജി പിന്‍വലിച്ച് പ്രശ്‌നത്തില്‍ നിന്ന് തടിയൂരാന്‍ പൊട്ടന്‍കണ്ടി അബ്ദുള്ളയും കമ്മറ്റി നേതാക്കളും ശ്രമം തുടങ്ങി. ലീഗിലെ പൊട്ടിത്തെറിയെ തുടര്‍ന്ന് മണ്ഡലം പ്രസിഡണ്ടും സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ കഴിഞ്ഞ ദിവസം കൂട്ട രാജി സമര്‍പ്പിച്ചതോടെയാണ് ലീഗില്‍ കടുത്ത പ്രതിസന്ധി ഉടലെടുത്തിരുന്നത്.സംസ്ഥാന നേതൃത്വത്തിന് നല്‍കിയ രാജി പിന്‍വലിക്കാന്‍ ജില്ലാ കമ്മറ്റി സമ്മര്‍ദ്ദം ചെലുത്തിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നത്.കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് നടന്ന ഒരു പരിപാടിയില്‍ ലീഗ് സംസ്ഥാന നേതാക്കളുള്‍പ്പെടെ പങ്കെടുത്തിരുന്നു. ഈ സമയം പൊട്ടന്‍കണ്ടി കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ളവരെ കണ്ട് മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ശ്രമം നടത്തിയെങ്കിലും നേതൃത്വം ഈ വിഭാഗത്തോട് കടുത്ത അതൃപ്തിയിലാണ്. അതിനാല്‍ തന്നെ രാജി പിന്‍വലിച്ച് പ്രശ്‌നത്തില്‍ നിന്ന് തടിയൂരാനാണ് തീരുമാനം.
കല്ലിക്കണ്ടി എന്‍.എ.എം കോളേജില്‍ നടന്ന സമാദരം പരിപാടിയില്‍ ഇ.ടി മുഹമ്മദ് ബഷീറും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുള്‍പ്പെടെയുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുത്തതാണ് പൊട്ടന്‍കണ്ടി അബ്ദുള്ള ഉള്‍പ്പെടെയുള്ളവരെ ചൊടിപ്പിച്ചിരുന്നത.് ജില്ലാ മുസ്ലീം ലീഗിന്റെ എതിര്‍പ്പ് മറികടന്നും ഇവര്‍ പരിപാടിയില്‍ പങ്കെടുത്തത് പൊട്ടന്‍കണ്ടി വിഭാഗത്തിന് കനത്ത ക്ഷീണമായി മാറുകയും ് പൊടുന്നനെ രാജി വെക്കുകയുമായിരുന്നു.
മണ്ഡലം പ്രസിഡണ്ടിന് പുറമെ വൈസ്.പ്രസിഡണ്ടുമാരായ പി.പി.എ സലാം, കാട്ടൂര്‍ മുഹമ്മദ്, ജനറല്‍ സെക്രട്ടറി പി.കെ ഷാഹുല്‍ ഹമീദ്, സെക്രട്ടറിമാരായ ടി.കെ ഹനീഫ, സി.പി റഫീഖ്, ജില്ലാ കമ്മറ്റിയംഗവും പാനൂര്‍ നഗരസഭാ ചെയര്‍മാനുമ്ായ വി.നാസര്‍ തുടങ്ങിയവരാണ് സംസ്ഥാന നേതൃത്വത്തിന് രാജിക്കത്ത് നല്‍കിയിരുന്നത.് രാജി സംസ്ഥാന നേതൃത്വത്തിന് ന്ല്‍കുന്നതിന് മുന്നേ തന്നെ സോഷ്യല്‍ മീഡിയകളിലും മാധ്യമങ്ങള്‍ക്കും നല്‍കിയതാണ് സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരെ വരെ സാമൂഹ്യ മാധ്യമങ്ങളില്‍ കുറ്റപ്പെടുത്തല്‍ നടത്തിയതും സംസ്ഥാന നേതൃത്വം ഏറെ ഗൗരവത്തോടെയാണ് കണ്ടത.്
പാര്‍ട്ടിഘടകങ്ങളില്‍ പോലും ചര്‍ച്ച ചെയ്യാതെ ജില്ലാ-സംസ്ഥാന നേതൃത്വങ്ങളെ തെറ്റിദ്ധരിപ്പിച്ച് റിയാസ് നെച്ചോളി ഉള്‍പ്പെടെയുള്ളവരെ പുറത്താക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇവരുള്‍പ്പെടുന്ന കമ്മറ്റിയാണ് കല്ലിക്കണ്ടി എന്‍.എ.എം കോളേജിന്റെ ഭരണം കയ്യാളുന്നത. അടിയോട്ടില്‍ അമ്മദ് പ്രസിഡണ്ടായ കമ്മറ്റിയാണ് സ്‌കൂളിന്റെ ഭരണസമിതി. ഈ കമ്മറ്റി നിലവില്‍ വന്നതോടെയാണ് പൊട്ടന്‍കണ്ടി വിഭാഗം വിമര്‍ശനവുമായ് രംഗത്തെത്തിയത.് ഭരണസമിതി നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറച്ച് കാണിക്കാനും ഉദ്ഘാടനം ചടങ്ങിനെത്തുന്നവരെ നിരുല്‍സാഹപ്പെടുത്താനും ഈ വിഭാഗം ശ്രമം നടത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ലീഗിലെ കൂട്ടരാജിക്ക് വരെ കലാശിച്ചത. വിമത വിഭാഗം കോളേജിന്റെ ഭരണം കയ്യടക്കിയെന്ന രീതിയില്‍ പ്രചരണം നടത്തി മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വത്തെ പോലും തെറ്റിദ്ധരിപ്പിച്ച് വിഭാഗീയ പ്രവര്‍ത്തനം നടത്തുകയായിരുന്നു പൊട്ടന്‍കണ്ടി വിഭാഗമെന്നാണ് പരാതി.
പാര്‍ട്ടി നേതൃത്വത്തിന് മാപ്പ് എഴുതി കൊടുത്ത് പുറത്താക്കിയ നേതാക്കളെ തിരിച്ചടുക്കാന്‍ പാണക്കാട് നിന്ന് നിര്‍ദേശമുണ്ടായിട്ടും അത് പോലും അംഗീകരിക്കാന്‍ കഴിയാത പൊട്ടന്‍കണ്ടിയുടെ ദാര്‍ഷ്ട്യത്തിന് കനത്ത വിലനല്‍കേണ്ടി വരുമെന്ന് പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തെ തന്നെ അറിയിച്ചു കഴിഞ്ഞു. അതിനാല്‍ ഈ കൂട്ടരാജി ഈ വിഭാഗത്തിന് ഒരു മറുപടി നല്‍കാനുള്ള അവസരമായി വിമത വിഭാഗം കാണുകയാണ്. ഹാര്‍ബറുമായ് ബന്ധപ്പെട്ട വിഷയം, കടവത്തൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ അഴിമതി, പിലാക്കണ്ടി മുഹമ്മദലി കെ.എം സൂപ്പി തുടങ്ങിയ നേതാക്കളെ ചവിട്ട് താഴ്ത്തിയ നടപടി തുടങ്ങിയവ കൂട്ടരാജിയോടെ പൊതുസമൂഹത്തില്‍ തന്നെ ചര്‍ച്ചയായത് ലീഗിന് തന്നെ നാണക്കേടായിരുന്നു. ലീഗ് നേതാവ് തീയിട്ടത് കല്ലിക്കണ്ടി എന്‍.എ.എം കോളേജിനാണെങ്കിലും അതിന്റെ പുകയുയര്‍ന്നത് കടവത്തൂര്‍ സ്‌കൂളിലാണെന്നാണ് പാനൂര്‍ മേഖലയില്‍ ഇപ്പോഴത്തെ സംസാരം. അതിനാല്‍ തന്നെ രാജി പിന്‍വലിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പൊട്ടന്‍കണ്ടി വിഭാഗം. നേതൃത്വത്തിന്റെ കണ്ണുരുട്ടല്‍ കൂടി വന്നതോടെ അടുത്ത ദിവസം തന്നെ രാജി പിന്‍വലിച്ച് പ്രശ്‌നം തീര്‍ക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണെന്നാണ് വിവരം.