Crime
സ്‌കാനിങ് സെന്‍ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി

അടൂർ: എംആർഐ സ്‌കാനിങ് സെന്‍ററിൽ യുവതി വസ്ത്രം മാറുന്നതിനിടെ ദൃശ്യം പകർത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി മുൻപും സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നതായി അന്വേഷണ സംഘം പറഞ്ഞു.ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ആണ് പൊലീസിന് ഇത് സംബസിച്ച് തെളിവുകൾ ലഭിച്ചത്. തിരുവനന്തപുരം ദേവി സ്കാൻസിൽ ജോലി ചെയ്യുമ്പോൾ 12 പേരുടെ ദൃശ്യങ്ങൾ ഇതേ രീതിയിൽ പകർത്തി എന്നാണ് കണ്ടെത്തിയത്. അടൂരില്‍ രണ്ട് മാസം മുന്‍പ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് ഇയാള്‍ തിരുവനന്തപുരത്ത് നിന്നും ഇവിടേക്ക് എത്തിയത്.
ഡ്യൂട്ടിക്ക് കയറിയാൽ ഉടൻ രോഗികൾ സ്കാനിങ്ങിനായി വസ്ത്രം മാറുന്ന മുറിയിൽ ഫോൺ സ്ഥാപിക്കുകയാണ് ഇയാളുടെ രീതി. കാമറ ഫോക്കസ് ചെയ്ത് വയ്ക്കുമ്പോൾ കൃത്യമായി കിട്ടുന്ന ദൃശ്യങ്ങൾ മാത്രമാണ് ഫോണിൽ സേവ് ചെയ്ത് സുക്ഷിച്ചിരുന്നത്.ദ്യശ്യ വ്യക്തതും നഗ്ന്നത ഇല്ലാത്തതുമായ വീഡിയോകൾ മായിച്ചു കളഞ്ഞിരുന്നതായി ഇയാൾ പൊലീസിനോട് സമ്മതിച്ചു. ഉദ്ദേശിച്ച രീതിയിൽ പൂർണമായി കിട്ടിയിരുന്നത് മാത്രമാണ് മൊബൈൽ ഫോൺ ഗാലറിയിൽ സൂക്ഷിച്ചിരുന്നത്.
വെള്ളിയാഴ്ച വൈകിട്ട് ആറിന് അടൂരിലെ ദേവി സ്കാൻസിൽ സ്കാനിംഗിന് എത്തിയ ഏഴംകുളം തട്ടാരുപടി സ്വദേശിനിയുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയത് യുവതി തന്നെ കണ്ടെത്തിയിരുന്നു. കാലിന്‍റെ എം.ആർ.ഐ സ്കാനിങ്ങിനായിട്ടാണ് യുവതി എത്തിയത്. സ്കാനിംഗിനായി വസ്ത്രം മാറാൻ സെന്‍ററിലെ ഒരു മുറിക്കുള്ളിലാണ് യുവതി കയറിയത്. മുറിക്കുള്ളിലെ തുറന്ന അലമാരയ്ക്കുള്ളിൽ അടുക്കി വച്ചിരുന്ന തുണികൾക്കിടയിൽ മൊബൈൽ ഫോണിന്‍റെ സ്ക്രീനിന്‍റെ പ്രകാശം ശ്രദ്ധയിൽപ്പെട്ടു പരിശോധിച്ചപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യം ഫോണിൽ രിക്കാർഡ് ചെയ്തതായി കണ്ടത്.
തുടർന്ന് യുവതി തന്നെ ദൃശ്യങ്ങൾ ഫോണിൽ നിന്നും നീക്കം ചെയ്ത ശേഷം അടൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി റേഡിയോഗ്രാഫറെ കസ്റ്റഡിയിലെടുത്ത ശേഷം യുവതിയുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തുകയായിരുന്നു. ഫോൺ ജില്ലാ സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. തുടർന്ന് ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കും അയക്കും. ഇത്തരത്തില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാനും ഒപ്പം തന്നെ മറ്റ് ആര്‍ക്കെങ്കിലും പങ്കുവെക്കാനും സാധ്യതയുള്ളതായി പൊലീസ് കരുതുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ അടുത്ത ദിവസം കോടതിയില്‍ സമര്‍പ്പിക്കും.
ഈ ലാബുമായി ബന്ധപ്പെട്ട് മറ്റ് പരാതികളും ആരോഗ്യ വകുപ്പിന് മുന്‍പ് ലഭിച്ചിരുന്നു. ഡോക്ടര്‍മാരും ദേവി ലാബും തമ്മിലുള്ള ധാരണ സംബന്ധിച്ചായിരുന്നു പരാതികള്‍. അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്തുന്നവരെ സ്‌കാനിങ്ങിനായി ദേവി ലാബിലേക്ക് അയക്കുന്നു വെന്നതാണ് മുമ്പ് പരാതികൾ വന്നത്. ദേവി സ്‌കാനിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടും മറ്റൊരു ലാബില്‍ പോയി പരിശോധന നടത്തിയതിന് ഫലവുമായി എത്തിയപ്പോള്‍ മോശമായി പെരുമാറി എന്നതാണ് പരാതിയുടെ അടിസ്ഥാനം. അടൂർ ഡിവൈഎസ്പി ആർ.ബിനു, പൊലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷ്, എസ് ഐമാരായ വിപിൻകുമാർ, സുദർശന, സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ, റോബി ഐസക് എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.