Crime
വയനാട്ടിൻഅയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു

മേപ്പാടി: നെടുമ്പാല പള്ളിക്കവലയില്‍ അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടേറ്റ അഞ്ചു വയസുകാരന്‍ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു മരണം.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആക്രമണമുണ്ടായത്. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ ഭാര്യ അനില മകന്‍ ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍വെച്ചാണ് രണ്ടുപേര്‍ക്കും വെട്ടേറ്റത്. അയല്‍വാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ പള്ളിക്കവല കിഴക്കേപറമ്പില്‍ ജിതേഷ് (45) ആണ് ആക്രമിച്ചത്. അനിലയ്ക്ക് തോളിനും പുറത്തുമാണ് വെട്ടേറ്റത്. ആദിദേവിന് ഇടതുചെവിയുടെ ഭാഗത്താണ് വെട്ടേറ്റത്. ഇരുവരും മേപ്പാടി ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആദിദേവിന്റെ നിലഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മേപ്പാടി എസ്.ഐ. വി.പി. സിറാജിന്റെ നേതൃത്വത്തിലാണ് ജിതേഷിനെ അറസ്റ്റുചെയ്തത്. ജയപ്രകാശും ജിതേഷും ബിസിനസ് പങ്കാളികളായിരുന്നു. ബിസിനസിലെ തര്‍ക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയമെന്ന് പോലീസ് പറഞ്ഞു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുത്തു. അനിലയെയും ആദിദേവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ജിതേഷ് ഉപേക്ഷിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.