KERALA
സില്‍വര്‍ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുമതി തന്നേ മതിയാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിക്കായി തയ്യാറാക്കിയ ഡിപിആർ അപൂർണമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടില്ല. നിയമപരമായാണ് പ്രാഥമിക പ്രവർത്തനത്തിന് തുക ചെലവഴിച്ചതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പദ്ധതിക്ക് വളരെ വേഗം കേന്ദ്രാനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചാണ് മുൻകൂർ നടപടികൾ സ്വീകരിച്ചതെന്നും പഠനമാണ് നിലവിൽ നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു. സില്‍വര്‍ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
കൊച്ചി മെട്രോ രണ്ടാംഘട്ടത്തിനായി ഫ്രഞ്ച് ഫണ്ടിങ്ങ് ഏജന്‍സിയെ സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി സഭയയെ അറിയിച്ചു. 1016 കോടി രൂപ വായ്പയെടുക്കാന്‍ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നീട്ടുന്നത് കേന്ദ്രവുമായി ആലോചിക്കുമെന്നും തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.