KERALA
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ പിറന്ന ഇരട്ടകളെ ഒരു നോക്ക് കാണാനാവാതെ രാജലക്ഷ്മി മടങ്ങി

കൊച്ചി; വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് രാജലക്ഷ്മി ഗര്‍ഭിണിയാവുന്നത്. എന്നാല്‍ പിറന്നുവീണ തന്റെ ഇരട്ടക്കുഞ്ഞുങ്ങളെ കാണാന്‍ പോലുമാകാതെ അവര്‍ മടങ്ങി. കോവിഡ് ബാധിതയായി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതിനു പിന്നാലെയാണ് 28കാരി മരിച്ചത്. ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡില്‍ എഡി പുരം വീട്ടില്‍ ഷിനോജിന്റെ ഭാര്യയാണ്.
14നാണു രാജലക്ഷ്മിയെ കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 8 മാസം ഗര്‍ഭിണിയായിരുന്ന ഇവര്‍ക്ക് കടുത്ത ന്യുമോണിയയും പിടിപെട്ടിരുന്നു.
തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ഇവിടെവച്ചാണ് ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതില്‍ ഒരാള്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ന്യുമോണിയ കടുത്തതും വൃക്കയെ ബാധിച്ചതുമാണ് രാജലക്ഷ്മിയുടെ മരണകാരണം. കോവിഡ് നെഗറ്റീവായ കുഞ്ഞുങ്ങള്‍ സുരക്ഷിതരാണ്. വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലക്ഷങ്ങള്‍ മുടക്കിയ ഐവിഎഫ് ചികിത്സയുടെ ഫലമായാണ് രാജലക്ഷ്മി ഗര്‍ഭം ധരിച്ചത്. എല്ലാ കാത്തിരിപ്പുകളും അവസാനിപ്പിച്ചാണ് തന്റെ കുഞ്ഞുങ്ങളെ ഒറ്റയ്ക്കാക്കി രാജലക്ഷ്മി വിടപറഞ്ഞത്