Crime
വിസ്മയ കേസ്; അപ്പീൽ വിധി വരുന്നതുവരെ ശിക്ഷ നടപ്പിലാക്കുന്നത് മാറ്റണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊല്ലം: വിസ്മയ കൊലക്കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ പ്രതി കിരൺകുമാറിന് തിരിച്ചടി. ശിക്ഷ നടപ്പാക്കുന്നത് തടയില്ലെന്നാണ് ഹൈകോടതി ഉത്തരവായത്. ബെഞ്ചാണ് ഹർജി തള്ളിയത്. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപ്പീലിൽ തീരുമാനാമാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കണമെന്നായിരുന്നു പ്രതിയുടെ ആവശ്യം.
സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ മേയ് 24നാണ് കിരൺകുമാറിനെ കോടതി ശിക്ഷിച്ചത്. നിലവിൽ പൂജപ്പുര സെൻട്രൻ ജയിലിലാണ് കിരൺകുമാറുള്ളത്. സ്ത്രീധന പീഡനം മൂലമുള്ള മരണം, സ്ത്രീധന പീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളും സ്ത്രീധന പീഡന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് കിരൺ കുമാറിനെതിരെ ചുമത്തിയിട്ടുള്ളത്.
2021 ജൂൺ 21നാണ് വിസ്മയയെ കിരണിന്റെ ശാസ്താംകോട്ട ശാസ്താവുംനടയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരി പത്തിന് വിസ്മയ കേസിൽ വിചാരണ ആരംഭിച്ചു. പിതാവ് ത്രിവിക്രമൻ നായർ, സഹോദരൻ വിജിത്ത് എന്നിവരായിരുന്നു കേസിലെ മുഖ്യ സാക്ഷികൾ