KERALA
കായിക മന്ത്രിയെ പിന്തുണച്ച് എം വി ഗോവിന്ദന്‍. പട്ടിണി കിടക്കുമ്പോള്‍ കളി ആസ്വദിക്കുക പ്രയാസമായിരിക്കും.

കണ്ണൂർ: പട്ടിണി കിടക്കുന്നവർ കളി കാണെണ്ടെന്ന സംസ്ഥാന കായിക മന്ത്രി വി അബ്ദിറഫ്മാന്‍റെ പ്രസ്താവനയെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പട്ടിണി കിടക്കുമ്പോള്‍ ഇതൊക്കെ ആസ്വദിക്കുക എന്നത് പ്രയാസമായിരിക്കും. ഇതാണ് മന്ത്രി ഉദ്ദേശിച്ചത് എന്നാണ് എം വി ഗോവിന്ദന്‍റെ വാദം.
പട്ടിണിക്കാരെല്ലാം കൂടി ചേര്‍ന്നിട്ടാണല്ലോ കളി കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ കളി കണ്ടത് ഫുട്‌ബോളാണ്. കഴിഞ്ഞ ലോകകപ്പാണ് ലോകം കണ്ട ഏറ്റവും കൂടുതല്‍ ജനപങ്കാളിത്തമുള്ള മത്സരവീക്ഷണം. പട്ടിണി കിടക്കുന്നവനും പട്ടിണി കിടക്കാത്തവനുമെല്ലാം ഹാപ്പിനെസ്സിന്‍റെ ഭാഗമായിട്ടാണ് ഇതെല്ലാം കാണുന്നത് എന്നും ഗോവിന്ദന്‍ പറഞ്ഞു.
തിരുവനന്തപുരം കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ- ശ്രീലങ്ക ക്രിക്കറ്റ് മത്സരത്തിന്‍റെ ടിക്കറ്റ് നിരക്കിന് ഏര്‍പ്പെടുത്തിയ കൂടിയ വിനോദ നികുതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു കായികമന്ത്രിയുടെ വിവാദ പരാമര്‍ശം.അമിതമായ വിലക്കയറ്റം നാട്ടിലുണ്ട്. അതുകൊണ്ട് നിരക്ക് കുറച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ പോകണ്ട എന്നും മന്ത്രി പറഞ്ഞു.