Connect with us

HEALTH

കൊവിഡ് ബാധിച്ച അമ്മമാര്‍ക്കുണ്ടായ കുട്ടികളില്‍ 54% പേര്‍ക്കും ആദ്യനാളുകളില്‍ മുലപ്പാല്‍ ലഭിച്ചിട്ടില്ലെന്ന് പഠനം

Published

on

നൂഡൽഹി :കൊവിഡ് ബാധിച്ച അമ്മമാര്‍ക്കുണ്ടായ കുട്ടികളില്‍ 54% പേര്‍ക്കും ആദ്യനാളുകളില്‍ മുലപ്പാല്‍ ലഭിച്ചിട്ടില്ലെന്ന് പഠനം. കൊവിഡ് മഹാമാരി കൊടുമ്പിരികൊണ്ട് നിന്ന കാലത്ത് കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ തന്നെ അമ്മമാരുടെ അടുത്ത് നിന്ന് മാറ്റുകയായിരുന്നുവെന്നും അതുകൊണ്ട് തന്നെ മുലപ്പാല്‍ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും പഠനം പറയുന്നു. ദി യൂറോപ്യന്‍ സൊസൈറ്റ് ഓഫ് പീഡിയാട്രിക് ആന്റ് നിയോനേറ്റല്‍ ഇന്റന്‍സീവ് കെയറും മര്‍ദോക് ചൈല്‍ഡ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത്. ലാന്‍സറ്റിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് അമ്മമാരില്‍ നിന്ന കുഞ്ഞുങ്ങളിലേക്ക് കൊവിഡ് പടരുന്ന സംഭവം വിരളമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

കുഞ്ഞ് ജനിച്ച് ആദ്യ വര്‍ഷം അമ്മയും കുഞ്ഞും തമ്മില്‍ തൊട്ടും തലോടിയുമുള്ള നല്ല ബന്ധം വേണമെന്നാണ് ശാസ്ത്രം. ആദ്യ നാളുകളില്‍ ലഭിക്കുന്ന മുലപ്പാലാണ് കുഞ്ഞിന് ആസ്മ, അമിതവണ്ണം, ടൈപ്പ് 1 ഡയബെറ്റീസ് പോലുള്ള രോഗങ്ങളില്‍ നിന്ന് പ്രതിരോധം നല്‍കുന്നത്. ഒപ്പം ഗര്‍ഭപാത്രത്തിന് പുറത്തുള്ള ലോകവുമായി പൊരുത്തപ്പെടാന്‍ അമ്മയുടെ ചൂടും സാമിപ്യവും ആവശ്യമാണ്. എന്നാല്‍ കൊവിഡ് പടിയിലമര്‍ന്ന ലോകത്ത് ഇത് സാധ്യമായിരുന്നില്ല. പഠനത്തിന് വിധേയമായ കുഞ്ഞുങ്ങളില്‍ 50 ശതമാനത്തിലേറെ പേരും ആദ്യ നാളുകളില്‍ അമ്മയുടെ സ്പര്‍ശനമേല്‍ക്കാതെയാണ് വളര്‍ന്നത്.

Continue Reading