Crime
മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ

.
ലക്‌നൗ: മതപരിവർത്തനം ആരോപിച്ച് മലയാളി ദമ്പതികൾ അറസ്റ്റിൽ. ഉത്തർപ്രദേശ് ഗസിയാബാദ് ഇന്ദിരാപുരത്ത് പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ചയാണ് ബജ്‌രംഗ് ദൾ പ്രവർത്തകരുടെ പരാതിയിൽ ഇവരെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ദമ്പതികൾ ആളുകളെ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം ചെയ്യുന്നുവെന്നായിരുന്നു പരാതി.
അതേസമയം, ജോണിനെയും ഭാര്യയെയും സഹായിക്കുന്ന ക്രിസ്ത്യൻ ആക്ടിവിസ്റ്റായ മീനാക്ഷി സിംഗ് ആരോപണം നിഷേധിച്ചു. പാസ്റ്ററും ഭാര്യയും ഞായറാഴ്ച ശുശ്രൂഷ നടത്തുന്നതിനിടെ ഒരു സംഘം ഗുണ്ടകൾ എത്തുകയും സംഘർഷം സൃഷ്ടിക്കുകയുമായിരുന്നെന്ന് ഇവർ പറയുന്നു.മതപരിവർത്തനം ആരോപിച്ച് ഇവർ പൊലീസിനെ വിളിക്കുകയും പൊലീസെത്തി സ്റ്റേഷനിലേയ്ക്ക് ദമ്പതികളെ കൊണ്ടുപോകുകയുമായിരുന്നു. തുടർന്ന് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. എന്നാൽ ജോണിനെയും ജിജിയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാൽപ്പത് പേരോളം അടങ്ങുന്ന ജനക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് വീണ്ടും കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് മീനാക്ഷി സിംഗ് ആരോപിക്കുന്നു. ദമ്പതികളുടെ ഫോണും ലാപ്‌ടോപ്പും പിടിച്ചെടുത്തതായും മീനാക്ഷി കൂട്ടിച്ചേർത്തു.