Crime
തെളിവുകൾ പുറത്തുവിടാനുള്ള വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നു

തിരുവനന്തപുരം: താൻ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പോരാട്ടം തുടരുമെന്നും സത്യം പുറത്തുകൊണ്ടുവരുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
തന്നെ കണ്ട കാര്യവും മുപ്പത് കോടി വാഗ്ദാനം ചെയ്ത കാര്യവുമൊക്കെ വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചിട്ടുണ്ടെന്ന് സ്വപ്ന സുരേഷിന്റെ കുറിപ്പിൽ പറയുന്നു. തെളിവുകൾ പുറത്തുവിടാനുള്ള വിജേഷിന്റെ വെല്ലുവിളി ഏറ്റെടുക്കുന്നെന്നും എല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും അവർ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എന്നെ കണ്ടുവെന്ന് വിജേഷ് പിള്ളയെന്ന വിജയ് പിള്ള സമ്മതിച്ചു. ഹരിയാനയെക്കുറിച്ചും രാജസ്ഥാനെക്കുറിച്ചും പറഞ്ഞതും സമ്മതിച്ചു. 30 കോടി വാഗ്ദാനം ചെയ്തതും സമ്മതിച്ചു. എം വി ഗോവിന്ദന്റെയും യൂസഫലിയുടെയും പേരുകൾ പരാമർശിച്ചതായും വിജേഷ് സമ്മതിച്ചിട്ടുണ്ട്.വിമാനത്താവളത്തിലെ ഭീഷണിയെക്കുറിച്ചു സ്വർണക്കടത്തു കേസിലെ തെളിവുകൾ ആവശ്യപ്പെട്ടതുമെല്ലാം ഇയാൾ സമ്മതിച്ചിട്ടുണ്ട്. എന്നാൽ എല്ലാം പറഞ്ഞത് മറ്റൊരു പശ്ചാത്തലത്തിലാണെന്നാണ് വിജേഷ് പറയുന്നത്. എനിക്ക് ഒരേയൊരു കാര്യം മാത്രമേ പറയാനുള്ളു…സംഭവങ്ങൾക്ക് പിന്നാലെ വിവരം പൊലീസിനെയും ഇഡിയെയും അറിയിച്ചു. രേഖകൾ സമർപ്പിച്ച് നിയമപരമായ നടപടികൾ സ്വീകരിച്ചു. രണ്ട് ഏജൻസികളും വിജേഷിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ഇനി അന്വേഷിച്ച് അവരാണ് അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടത്. വിജേഷിനെ ആരെങ്കിലും അയച്ചതാണോ എന്ന് കണ്ടെത്തേണ്ടതും അന്വേഷണ സംഘമാണ്. എനിക്കെതിരെ മാനനഷ്ട, വഞ്ചനാ പരാതി നൽകിയെന്നാണ് വിജേഷ് പറയുന്നത്. ഏതു നിയമനടപടിയും നേരിടാൻ തയ്യാറാണ്.ആരോപണങ്ങളിൽ തെളിവുണ്ടെങ്കിൽ പുറത്തുവിടാൻ വിജേഷ് എന്നെ വെല്ലുവിളിച്ചിട്ടുണ്ട്. ആ വെല്ലുവിളി ഞാൻ ഏറ്റെടുക്കുന്നു. എല്ലാ രേഖകളും അന്വേഷണ ഏജൻസികൾക്കു കൈമാറിയിട്ടുണ്ട്. എന്നെ കോടതികയറ്റിയാൽ അവിടെയും തെളിവുകൾ ഹാജരാക്കും. എം വി ഗോവിന്ദൻ സ്വീകരിക്കുമെന്നു പറഞ്ഞിരിക്കുന്ന നിയമനടപടിയും നേരിടും.