KERALA
മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി,മറ്റു പണികള്‍ വേറെ ഉണ്ട് .

തിരുവനന്തപുരം: സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആര്‍ക്കും അനുമതി നിഷേധിച്ചിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എം.വി.ഗോവിന്ദന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ കേസ് കൊടുക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നു. തോമസ് ഐസക്കിനും കടകംപള്ളി സുരേന്ദ്രനും എതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കുന്നതിന് പാര്‍ട്ടിയുടെ അനുമതിയുണ്ട്. അവര്‍ കൊടുക്കട്ടെ, മുഖ്യമന്ത്രി പിണറായി വിജയന് മാനനഷ്ടം കൊടുക്കലല്ല പണി,മറ്റു പണികള്‍ ഉണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
സ്വപ്‌ന സുരേഷ് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയമാണ്. അതൊന്നും ഗുരുതരമായതല്ല. തന്നെ പോലും അറിയാത്ത ആള്‍ തന്നെ കുറിച്ച് പറഞ്ഞു എന്നാണല്ലോ പറഞ്ഞത്. സത്യസന്ധമായ കാര്യങ്ങള്‍ ആര് മൂടിവെച്ചാലും പുറത്ത് വരും. തനിക്കെതിരായ ആരോപങ്ങളില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു.
‘മറ്റുള്ളവര്‍ എന്തുകൊണ്ട് നിയമനടപടി സ്വീകരിക്കുന്നില്ല എന്നത് അവരോടാണ് ചോദിക്കേണ്ടത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം പോലെയല്ല തോമസ് ഐസക്കിനെതിരെയും കടകംപള്ളി സുരേന്ദ്രനെതിരേയും ഉന്നയിച്ചിരിക്കുന്നത്. അതിനൊന്നും ഒരു ഗൗരവവുമില്ല.
നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി അവരെ അനുവദിച്ചിട്ടുണ്ട്. അവര്‍ കൊടുക്കട്ടെ. പാര്‍ട്ടി അനുവദിച്ചിട്ടില്ലെന്ന് ആരാണ് പറഞ്ഞത്. ഞങ്ങള്‍ക്കിതൊന്നും മൂടിവെക്കാനില്ലെന്നും ഗോ വിന്ദൻ പറഞ്ഞു.