Crime
പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു

കൊച്ചി: ഡോക്ടർ വന്ദന ദാസ് കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹെെക്കോടതി. ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചുപൂട്ടൂവെന്നും സംഭവസമയത്ത് പൊലീസിന്റെ കെെയിൽ തോക്കുണ്ടായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. വെറും 22വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിന്റെ ദുഃഖത്തിന്റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങിയ ബെഞ്ച് പ്രത്യേക സിറ്റിംഗിൽ വിഷയം പരിഗണിക്കവേയാണ് രൂക്ഷ വിമർശനം ഉന്നയിച്ചത്.
എങ്ങനെ സുരക്ഷ ഒരുക്കണമെന്ന് പറഞ്ഞു തരേണ്ടത് കോടതിയല്ല. ആക്രമണങ്ങൾ ചെറുക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സംഭവത്തിൽ പൊലീസ് മേധാവിയോട് കോടതി വിശദീകരണം തേടി.സംഭവങ്ങളെ മുൻകുട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും കോടതി അറിയിച്ചു. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുൻപ് എവിടെയെങ്കിലും ഇത്തരമൊരും സംഭവം ഉണ്ടായിട്ടുണ്ടോ? എന്നും കോടതി ചോദിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിയ്ക്ക് ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.