Crime
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യപ്രതികളെ ഒഴിവാക്കി.

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം ഈടാക്കേണ്ടവരുടെ പട്ടികയിൽ നിന്ന് മുഖ്യപ്രതികളെ സഹകരണ വകുപ്പ് ഒഴിവാക്കി. ഇടനിലക്കാരനായ കിരൺ, സൂപ്പർമാർക്കറ്റ് ചുമതലയുള്ള റെജി അനിൽ എന്നിവരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്.
എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ കേസിലെ മുഖ്യപ്രതികളാണിവരെന്ന് കണ്ടെത്തിയിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലും പ്രധാന പ്രതികളാണ് ഇരുവരും. കിരൺ 46 വായ്പകളിൽ നിന്ന് 33.28 കോടി രൂപ തട്ടിയെന്നായിരുന്നു റിപ്പോർട്ട്.
കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിൽ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ ഉൾപ്പടെ 25 പേരിൽ നിന്ന് 125.84 കോടി പിടിച്ചെടുക്കാൻ കളക്ടർ വി.ആർ.കൃഷ്ണതേജ നേരത്തെ ഉത്തരവിട്ടിരുന്നു. സഹകരണ ജോയിന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരളത്തിലെ സഹകരണ സംഘങ്ങളിൽ നടന്ന ഏറ്റവും വലിയ തട്ടിപ്പായിരുന്നു കരുവന്നൂർ ബാങ്കിലേത്. സി.പി.എം ഭരിക്കുന്ന ബാങ്കാണ്. ബാങ്കിൽ പണം നിക്ഷേപിച്ച ആയിരക്കണക്കിന് പേർക്ക് ഇപ്പോഴും തുക തിരിച്ച് കിട്ടാനുണ്ട്. ഏകദേശം 300 കോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ