Crime
മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജി നാടകത്തിൽ കേന്ദ്ര നേതൃത്വം അതൃപ്‍തി അറിയിച്ചു

ഇംഫാൽ: കലാപകലുഷിതമായ മണിപ്പൂരിൽ രാഷ്ട്രീയ നാടകങ്ങളും നിറയുകയാണ്. മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ്ങിന്റെ രാജി നാടകത്തിൽ കേന്ദ്ര നേതൃത്വം അതൃപ്‍തി അറിയിച്ചു. അതേസമയം ബിജെപി നേതാക്കളുടെ അറിവോടെയാണ് ഇതെല്ലാമെന്ന് കോൺഗ്രസ് വിമർശിച്ചു. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ തുടർന്ന് ബിരേൻ സിങ് രാജി വെച്ചേക്കുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ പ്രവർത്തകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.
സ്ത്രീകളടക്കമുള്ള സംഘം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ മനുഷ്യച്ചങ്ങല തീർത്തു. വൈകുന്നേരം ഗവർണറെ കാണാനിറങ്ങിയ ബിരേൻ സിങ്ങിന്റെ വാഹനം പ്രവർത്തകർ തടഞ്ഞു. രാജി വെക്കരുതെന്ന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ പിന്തുണയ്‌ച്ച് എത്തിയവർ വാഹനം തടഞ്ഞതോടെ അദ്ദേഹം വസതിയിലേക്ക് മടങ്ങി. ഒടുവിൽ അനുയായികളുടെ ഒപ്പമുണ്ടായിരു്നന എംഎൽഎ രാജിക്കത്ത് കീറിക്കളഞ്ഞു.
കലാപ ബാധിതരെ സന്ദർശിക്കാൻ രാഹുൽ ഗാന്ധി മെയ്‌തെയ് ക്യാമ്പുകളിൽ എത്തിയിരുന്നു. ക്യാമ്പുകളിൽ ജനങ്ങൾ ഭക്ഷണവും മരുന്നുമില്ലാതെ ദുരിതത്തിലാണെന്ന് രാഹുൽ ആരോപിച്ചു. സന്ദർശനത്തിന് പിന്നാലെ ഗവർണറുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തി. അതേസമയം കലാപ പശ്ചാത്തലത്തിൽ മണിപ്പൂരിൽ സ്കൂളുകൾക്കുള്ള ഈ മാസം എട്ടു വരെ അവധി നീട്ടി. ഒരു പ്രദേശത്തിന്റെ നിയന്ത്രണം ഒരു സേനയ്ക്കു മാത്രമാക്കി മാറ്റാൻ തീരുമാനമായി.