KERALA
പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണ്.കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ഇ പി ജയരാജനോട് തന്നെ ചോദിക്കണം’

കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായി കോഴിക്കോട് സി പി എം നടത്തുന്ന സെമിനാറിൽ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുക്കാത്തതിൽ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സി പി എം ജനറൽ സെക്രട്ടറിയാണ് സെമിനാർ ഉദ്ഘാടനം ചെയ്യുന്നത്. ആ പരിപാടിയിൽ കേന്ദ്രകമ്മിറ്റിയംഗങ്ങളും പി ബി അംഗങ്ങളും പങ്കെടുക്കണമെന്നും കൺവീനറെ ക്ഷണിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി തീരുമാനം എല്ലാവർക്കും ബാധകമാണെന്നും ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഈ സെമിനാർ ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന ആദ്യ പരിപാടിയാണ്. ഇത് ഇടതുമുന്നണിയുടെ പരിപാടിയല്ല. ജയരാജന്റെ പേര് നോട്ടീസിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇനിയും സെമിനാറുകളും പരിപാടികളും എല്ലാ ജില്ലകളിലും സി പി എം സംഘടിപ്പിക്കും അവിടെ ഇ പി ജയരാജൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കും. കോഴിക്കോട്ടെ സെമിനാറിൽ പങ്കെടുക്കാത്തതിന്റെ കാരണം ജയരാജനോട് തന്നെ ചോദിക്കണം’ എം വി ഗോവിന്ദൻ പറഞ്ഞു.ഏകീകൃത സിവിൽ കോഡിനെതിരായ സെമിനാർ മതത്തിന്റെ ഭാഗമായിട്ടല്ലെന്നും ഫാസിസത്തിനെതിരായ പ്രതിരോധമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സെമിനാർ രാഷ്‌ട്രീയ മുന്നണിയോ രാഷ്‌ട്രീയ കൂട്ടുകെട്ടോ അല്ല. ഇതിൽ കക്ഷിരാഷ്‌ട്രീയവും ബാധകമല്ലെന്ന് ഗോവിന്ദൻ പറഞ്ഞു.