Crime
ഒന്നാംപ്രതി മൈക്ക്, രണ്ടാംപ്രതി ആംപ്ലിഫയർ, ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുതേയെന്ന് വി.ഡി സതീശൻ ഒടുവിൽ കേസ് അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം: മൈക്ക് കേടായ സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് കേസ് എടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒന്നാം പ്രതി മൈക്ക്, രണ്ടാം പ്രതി ആപ്ലിഫയർ, ഇത്രയും വിചിത്രമായ ഒരു കേസ് കേരളത്തിന്റെയോ രാജ്യത്തിന്റേയോ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടോ എന്നും അദ്ദേഹം പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസ് കുറേ ആളുകൾ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് ആരോപിച്ച അദ്ദേഹം, മുഖ്യമന്ത്രി അറിഞ്ഞു കൊണ്ട് ഇത്തരത്തിൽ ഒരു അബദ്ധം കാണിക്കുമോ എന്നും ചോദിച്ചു.
‘മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അടക്കമുള്ളവരാണ് പോലീസ് ഭരിക്കുന്നത്. കേസെടുക്കുന്നത് അവർക്കൊരു ഹോബിയാണ്. കേസെടുത്ത് കേസെടുത്ത് മതിയാകാതെ വന്നപ്പോഴാണ് ഇപ്പോൾ അവർ മൈക്കിന് എതിരായിട്ടും ആംപ്ലിഫയറിനെതിരായിട്ടും കേസെടുത്തിരിക്കുന്നത്. ചിരിപ്പിച്ച് ചിരിപ്പിച്ച് ജനങ്ങളെ കൊല്ലല്ലേ’- വി.ഡി. സതീശൻ പറഞ്ഞു.
അതിനിടെ മൈക്ക് തകരാറിലായ സംഭവത്തിൽ തുടർ നടപടികൾ വേണ്ടെന്നും സുരക്ഷാ പരിശോധന മാത്രം മതിയെന്നും മുഖ്യമന്തി നിർദ്ദേശിച്ചു.കേസ് ഇന്നുതന്നെ അവസാനിപ്പിക്കാൻ നിർദ്ദേശിക്കും ചെയ്തു. കേട്ട് കേൾവി ഇല്ലാത സംഭവത്തിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്ത് വന്നതോടെയാണ് നടപടി നിർത്തി വെക്കാൻ സർക്കാർ തീരുമാനിച്ചത്.
കഴിഞ്ഞ ദിവസം അയ്യങ്കാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയ്ക്കിടയിലാണ് കേസിനാസ്‌പദമായ സംഭവമുണ്ടായത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ മൈക്കിന്റെ ശബ്ദം തടസപ്പെട്ടു. തുടർന്ന് കേരളാ പൊലീസ് ആക്ട് പ്രകാരം കന്റോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.