Crime
പ്ലസ് ടു വിദ്യാർഥിയുടെ മരണം കുമ്പള അഡീഷണൽ എസ്ഐ ക്കും രണ്ടു പോലീസുകാർക്കെതിരെയും നടപടി

കാസർകോട് : പ്ലസ് ടു വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധ സമരം നടത്തിയ യൂത്ത് കോൺഗ്രസ് എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന കുമ്പള അഡീഷണൽ എസ്ഐ രജിത്തിനെയും രണ്ടു പോലീസുകാരെയും നടപടിയുടെ ഭാഗമായി ജില്ലക്ക് പുറത്തേക്കു സ്ഥലം മാറ്റിയതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ പോലീസുകാരെ സസ്പെൻഡ് ചെയ്യണം എന്ന നിലപാടിൽ ഉറച്ചുനിന്ന സമരക്കാർ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. വിദ്യാർഥിയുടെ മയ്യത്ത് കബറടക്കിയതിനു ശേഷം ഇന്നലെ രാത്രി കൂടുതൽ പേർ പോലീസ് സ്റ്റേഷന് മുന്നിലെത്തിയതോടെ സമരം ശക്തമായി. ഡിവൈഎസ്പി മാരായ വി വി മനോജ്, പി കെ സുധാകരൻ, പി ബാലകൃഷ്ണൻ നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘം കുമ്പളയിൽ നിലവിറപ്പിച്ചിരുന്നു. യൂത്ത് ലീഗ്, എംഎസ്എഫ് നേതാക്കളായ ഉളുവാർ യൂസഫ്, അസീസ് കളത്തൂർ, ജംഷീദ് മൊഗ്രാൽ, സെഡ് എ കയ്യാർ, ബി എൻ മുഹമ്മദലി, മുസ്തഫ തുടങ്ങി നൂറോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. പോലീസുകാരെ സസ്പെൻഡ് ചെയ്തില്ലെങ്കിൽ ഇന്ന് രാവിലെ 10 മണി മുതൽ വീണ്ടും സമരം ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കുമ്പള പേരോലിലെ പരേതനായ അബ്ദുള്ള സഫിയ ദമ്പതികളുടെ മകനാണ് മരിച്ച വിദ്യാർത്ഥി. സഹോദരങ്ങൾ : സാബിർ, ഫയാസ്, ഫൈസി, ഫൈനാസ്.