Crime
ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം ഇന്ന് സമർപ്പിക്കും

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. എറണാകുളം പോക്സോ കോടതിയിൽ ഇന്ന് 800 പേജ് വരുന്ന കുറ്റപത്രം സമർപ്പിക്കുന്നത്.ക്രൂരകൊലപാതകം നടന്ന് മുപ്പത്തിയഞ്ചാം ദിവസമാണ് പ്രതി ബീഹാർ സ്വദേശി അസഫാക് ആലത്തിനെതിരെ കുറ്റംപത്രം നൽകുന്നത്. വിചാരണ വേഗത്തിലാക്കാനും പൊലീസ് അപേക്ഷ നൽകും.
കൊലപാതകം, ബലാത്സംഗം ഉൾപ്പടെ പത്തിലേറെ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം ആയിരുന്നു പ്രതിയുടെ ലക്ഷ്യം. ബലാത്സംഗത്തിനുശേഷം തെളിവ് നശിപ്പിക്കാനായിരുന്നു കൊലപാതം നടത്തിയതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.ഇക്കഴിഞ്ഞ ജൂലായ് 28ന് ആയിരുന്നു ബലാത്സംഗവും കൊലപാതകവും നടന്നത്. ബീഹാർ സ്വദേശികളായ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരിയായ മകളെ കാണാനില്ലെന്ന് കാട്ടി അമ്മ ആലുവ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയെക്കുറിച്ചുള്ള അന്വേഷണമാണ് ക്രൂരകൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത്. സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചന അനുസരിച്ച് അസഫാക് ആലത്തിനെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.കുട്ടിയെ തട്ടിക്കൊണ്ടുപോയില്ലെന്നാണ് ഇയാൾ ആദ്യം പറഞ്ഞത്. പതിനെട്ട് മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് ആലുവ മാർക്കറ്റിന് സമീപത്തെ മാലിന്യക്കൂനയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്.