KERALA
ഗണേഷ് കുമാറിന്റെ എതിർപ്പ് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു.

തിരുവനന്തപുരം: കേരള കോൺഗ്രസ് (ബി)യില്‍ നിന്ന് മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സിപിഎം ഏറ്റെടുത്ത നടപടി മരവിപ്പിച്ചു. കേരള കോൺഗ്രസ് (ബി)യുടെ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ചെയർമാൻ സ്ഥാനം തിരികെ നൽകിക്കൊണ്ടുള്ള പുതിയ ഉത്തരവ് ഉടൻ പുറത്തിറങ്ങും. സിപിഎം അനുഭാവിയായ അഡ്വ. എം. രാജഗോപാലൻ നായരെ ചെയര്‍മാനാക്കി ബോർഡ് പുന: സംഘടിപ്പിച്ചിരുന്നു. ഈ ഉത്തരവാണ് മരവിപ്പിക്കുന്നത്.
കേരള കോൺഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ മുഖ്യമന്ത്രി പിണറായി വിജയനുമായും ഇടതുമുന്നണി കൺവീനറുമായും സിപിഎം സംസ്ഥാന സെക്രട്ടറിയുമായും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചെയർമാൻ സ്ഥാനം തിരികെ നൽകിയത്. സാങ്കേതിക പിഴവാണ് ഇത്തരമൊരു ഉത്തരവിറങ്ങാൻ കാരണമെന്ന് ഗണേഷ് കുമാർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോൺഗ്രസ് (ബി) ഇടതുമുന്നണിയിലെത്തിയപ്പോൾ ആർ ബാലകൃഷ്ണപിള്ളയ്‌ക്ക് കാബിനറ്റ് പദവിയുൾപ്പെടെ നൽകിയാണ് മുന്നാക്ക കോർപ്പറേഷൻ ചെയർമാനാക്കിയത്. അദ്ദേഹം അന്തരിച്ചപ്പോൾ കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജി. പ്രേംജിത്ത് ആയിരുന്നു ചെയർമാൻ സ്ഥാനം വഹിച്ചിരുന്നത്.
രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം തികയ്‌ക്കുമ്പോൾ കെ ബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകുമെന്ന് വാഗ്ദാനമുണ്ടായിരുന്നു. ഈ ഉറപ്പ് പാലിക്കുമോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഉണ്ടായിരുന്ന പദവി കാലാവധി പകുതിയെത്തിയപ്പോൾ തിരിച്ചെടുത്തത്. ആന്റണിരാജുവിന് പകരക്കാരനായാണ് ഗണേഷ് മന്ത്രിസ്ഥാനത്ത് എത്തേണ്ടത്. പ്രതിഷേധം മുന്നണിയോഗത്തിൽ ഉന്നയിക്കാനാണ് കേരള കോൺഗ്രസ് (ബി) തീരുമാനം. മുന്നണി മര്യാദ പാലിച്ചില്ലെന്ന അഭിപ്രായം പാർട്ടിക്കകത്ത് ശക്തമാണ്.