Crime
അയോഗ്യതക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കവുമായി മുൻ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ

ന്യൂഡൽഹി: രണ്ടാമതും അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയതിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കവുമായി മുൻ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന വിധി കേരള ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്
ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് മുഹമ്മദ് ഫൈസൽ ഒരുങ്ങുന്നത്. സുപ്രീം കോടതിയിൽ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കിൽ അയോഗ്യത തുടരും. കുറ്റക്കാരനാണെന്ന ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് അപ്പീലിൽ ആവശ്യപ്പെടുന്നത്. ഫൈസലിനുവേണ്ടി കപിൽ സിബൽ സുപ്രീം കോടതിയിൽ ഹാജരാകുമെന്നാണ് വിവരം.ചൊവ്വാഴ്ചയാണ് കേരള ഹൈക്കോടതിയിൽ നിന്ന് മുഹമ്മദ് ഫൈസലിന് തിരിച്ചടിയുണ്ടായത്. 2009ലെ വധശ്രമക്കേസിലെ പത്തു വർഷം കഠിന തടവ് ശിക്ഷ മരവിപ്പിച്ചെങ്കിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യാൻ ഹൈക്കോടതി തയ്യാറായില്ല. കവരത്തി സെഷൻസ് കോടതിയുടെ വിധിക്കെതിരെയായിരുന്നു മുഹമ്മദ് ഫൈസലിന്റെ ഹർജി.കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി കഴിഞ്ഞ ജനുവരി 25ന് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് വീണ്ടും വാദം കേട്ട് തീരുമാനമെടുക്കുകയായിരുന്നു. ജനുവരിയിൽ അയോഗ്യനാക്കിയെങ്കിലും മാർച്ച് 29ന് എം.പി സ്ഥാനം തിരിച്ചു നൽകിയിരുന്നു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് പ്രതികൂല ഉത്തരവുണ്ടായത്.