Crime
സ്വത്തുവിവരങ്ങൾ കൈമാറാൻ എം കെ കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും

.
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങൾ കൈമാറാൻ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വെെസ് പ്രസിഡൻ്റുമായ എം കെ കണ്ണന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. ആദായനികുതി രേഖകൾ, സ്വയം ആർജിച്ച സ്വത്തുക്കളുടെ രേഖകൾ, കുടുംബാംഗങ്ങളുടെ ആസ്‌തി സംബന്ധിച്ച വിവരങ്ങൾ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളിൽ കൈമാറാനാണ് ഇഡി നിർദേശം
മുൻപ് രണ്ടുതവണ നിർദേശം നൽകിയെങ്കിലും സ്വത്തുവിവരങ്ങൾ നൽകിയിരുന്നില്ല. അന്വേഷണത്തോട് സഹകരിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നാണ് ഇഡി നൽകുന്ന സൂചന. കരുവന്നൂർ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം കെ കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂർ ബാങ്കിൽ വായ്പാതട്ടിപ്പ് നടത്തിയ പി സതീഷ്‌കുമാർ തൃശൂർ സഹകരണബാങ്കിൽ നിക്ഷേപം നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. തൃശൂർ ബാങ്കിൽ ഇ ഡി നടത്തിയ റെയ്‌ഡിൽ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുൻ എം എൽ എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്.അതേസമയം, അറസ്റ്റിലായ പി സതീഷ്‌കുമാറുമായി പത്ത് വർഷമായി സൗഹൃദമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ലെന്നുമാണ് ഇ ഡി ചോദ്യം ചെയ്യലിനുശേഷം എം കെ കണ്ണൻ പ്രതികരിച്ചത്.