KERALA
എ.കെ.ജി സെന്ററിൽ അടിയന്തിര യോഗം . പിണറായിയും കോടിയേരിയുമുൾപ്പെടെ പങ്കെടുക്കുന്നു

തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജൻസികൾ സംസ്ഥാനത്തിന്റെ വിവിധ ഭാങ്ങളിൽ റെയ്ഡ് ശക്തമാക്കുന്നതിനിടെ എ.കെ.ജി സെന്ററിൽ സിപിഎം നേതാക്കളുടെ അടിയന്തര യോഗം. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി തുടങ്ങിയവരാണ് കൂടിക്കാഴ്ച നടത്തുന്നത്. എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ, സെക്രട്ടേറിയറ്റ് അംഗം എം.വി ഗോവിന്ദൻ എന്നിവരും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.
മറ്റു പാർട്ടി നേതാക്കളും എ.കെ.ജി സെന്ററിലേക്കെത്തിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതും ശിവശങ്കറിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെ അധികാരകേന്ദ്രമായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി. സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതും സിപിഎമ്മിന് കടുത്ത തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ കേന്ദ്ര ഏജൻസികൾ പാർട്ടിയുമായും സർക്കാരുമായും ബന്ധപ്പെട്ട കണ്ണികളിൽ കുരുക്ക് മുറുക്കിയതിനിടെയാണ് അടിയന്തര യോഗം എന്നതും ശ്രദ്ധേയമാണ്.