Crime
ഉളിക്കലിലെ ജോസ് മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെ നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണം

കണ്ണൂർ: ഉളിക്കലിലെ ജോസ് (68) മരിച്ചത് കാട്ടാനയുടെ ചവിട്ടേറ്റ് തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. നെഞ്ചിന് ചവിട്ടേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്. ആനയെ തുരത്തുന്നതിനിടയിൽ അബദ്ധത്തിൽ മുന്നിൽപ്പെട്ടതാണെന്നാണ് വനംവകുപ്പിന്റെ നിഗമനം.
ഇന്ന് രാവിലെയാണ് സെന്റ് ജോസഫ് ലത്തീൻ പള്ളിയുടെ പറമ്പിൽ ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. ജോസിന്റെ ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന നിലയിലായിരുന്നു. കർണാടക വനത്തിൽ നിന്നാണ് കൊമ്പൻ ഉളിക്കൽ ടൗണിലെത്തിയത്. രാവിലെ ആറു മണിയോടെ മണ്ഡപപ്പറമ്പിലെ ലോട്ടറി തൊഴിലാളി സ്‌നേഹ രാജനാണ് ആദ്യം കണ്ടത്.ടൗണിനു സമീപത്തെ സെന്റ് ജോസഫ് ദേവാലയത്തിന്റെ കൃഷിയിടത്തിലാണ് എത്തിയത്. ആ സമയം പ്രഭാത കുർബാനയായിരുന്നു. ഇത് വേഗത്തിൽ പൂർത്തിയാക്കി വിശ്വാസികളെ തിരിച്ചയച്ചു. പതിനൊന്ന് മണിയോടെ ആനയെ പടക്കം പൊട്ടിച്ച് തുരത്താൻ ശ്രമം തുടങ്ങി.പലതവണ പടക്കം പൊട്ടിച്ചതോടെ ആന ഉളിക്കൽ ബസ് സ്റ്റാൻഡ് വഴി അമരവയൽ ഭാഗത്തേക്ക് ഓടി വയത്തൂരിൽ നിലയുറപ്പിച്ചു. നാലു മണിയോടെ മഴ പെയ്തതിനാൽ ആനയെ തുരത്തുന്നതിനുള്ള ശ്രമം നിർത്തി. ആന കടന്നുപോയ വഴിയിൽ കൃഷിനാശമുണ്ടായി. കാട്ടാന ഇന്ന രാത്രിയോടെയാണ് തിരികെ കാട് കയറിയെന്ന് വനംവകുപ്പ് അറിയിച്ചു.