KERALA
പുത്തില്ലത്ത് മനയിലെ മഹേഷ് പി. എൻ ശബരിമല മേൽശാന്തി

പത്തനംതിട്ട: എറണാകുളം മൂവാറ്റുപുഴ പുത്തില്ലത്ത് മനയിലെ മഹേഷ് പി എന്നിനെ ശബരിമല മേൽശാന്തിയായി തിരഞ്ഞെടുത്തു. മൂവാറ്റുപുഴ ഏനാനല്ലൂർ സ്വദേശിയാണ് പി എൻ മഹേഷ്. പാറമേക്കാവ് ക്ഷേത്രം ശാന്തിയാണ്.
സന്നിധാനത്ത് നടന്ന ചടങ്ങിൽ അദ്യ നറുക്കിൽ തന്നെ മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. പട്ടികയിൽ 17 പേരാണ് ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്ന് കെട്ടുമുറുക്കി എത്തിയ വൈദേഹ് എം. വർമ്മ എന്ന കുട്ടിയാണ് ശബരിമല മേൽശാന്തിയുടെ നറുക്ക് എടുത്തത്.തൃശൂർ തൊഴിയൂർ വടക്കേക്കാട്ട് പൂക്കാട്ട് മനയിലെ പി ജി മുരളിയെ മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്തു. എഴാമത്തെ നറുക്കിലാണ് അദ്ദേഹം മേൽശാന്തിയായത്. മാളികപ്പുറം ക്ഷേത്രത്തിൽ 12 പേരാണ് അന്തിമ മേൽശാന്തി പട്ടികയിൽ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തിൽ നിന്നുള്ള നിരുപമ ജി വർമ്മയാണ് നറുക്കെടുത്തത്
.വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരു വർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. രാവിലെ ഉഷ: പൂജയ്ക്കു ശേഷം നറുക്കെടുപ്പിനായുള്ള ചുരുട്ടുകൾ വെള്ളിക്കൂടത്തിൽ നിക്ഷേപിച്ചിരുന്നു. തുടർന്ന് തന്ത്രി കുടങ്ങൾ ശ്രീലകത്തേക്ക് കൊണ്ടുപോയി പൂജിച്ച ശേഷം ശ്രീകോവിലിന് മുന്നിൽ വയ്ച്ചു. ഇതിന് ശേഷമാണ് നറുക്കെടുപ്പ് നടന്നത്.ദേവസ്വം പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, ബോർഡ് അംഗങ്ങളായ അഡ്വ.എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, സ്പെഷ്യൽ കമ്മിഷണർ എം.മനോജ്, ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റീസ് പത്മനാഭൻ നായർ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ്, സെക്രട്ടറി ജി. ബൈജു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ വി. കൃഷ്ണകുമാർ, ദേവസ്വം വിജിലൻസ് എസ്.പി സുബ്രഹ്മണ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ് നടന്നത്.
തുലാമാസ പൂജകൾക്കായി കഴിഞ്ഞദിവസം ശബരിമല നട തുറന്നിരുന്നു. ഇന്നലെ വൈകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്‌നി തെളിച്ചു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. തുലാമാസ പൂജകൾ പൂർത്തിയാക്കി 22ന് രാത്രി 10ന് നട അടയ്ക്കും.