KERALA
ശബരിമലയിലെ ആഴി അണഞ്ഞു. അപൂർവ്വ സംഭവമെന്ന് ഭക്തർ

ശബരിമല: തീർത്ഥാടകരുടെ ഗണ്യമായ കുറവിനെ തുടർന്ന് ശബരിമലയിൽ ആഴി അണഞ്ഞു. തീർത്ഥാടന കാലയളവിൽ ശബരിമലയിലെ ശ്രേഷ്‌ഠമായ കാഴ്‌കളിലൊന്നായിരുന്നു ജ്വലിച്ചു നിൽക്കുന്ന ആഴി. നെയ്യഭിഷേകത്തിന് ശേഷം നെയ്‌ത്തേങ്ങയുടെ പകുതി, തീർത്ഥാടകർ ഇവിടെ സമർപ്പിക്കുകയാണ് ചെയ്യാറ്. ഇത്തവണയും വൃശ്ചികത്തലേന്ന് ദീപം പകർന്നുവെങ്കിലും ഭക്തരുടെ എണ്ണം കുറവായതിനാൽ ആഴി അണുകയായിരുന്നു.
തീർത്ഥാടനത്തിന് തുറക്കം കുറിച്ചുകൊണ്ട് നടതുറന്നുദീപം തെളിഞ്ഞുകഴിഞ്ഞാൽ പിന്നെ പടിയിറങ്ങിവന്നു മേൽശാന്തി തിരി തെളിക്കുന്ന ആഴിയ്ക്ക് അതിന്റെതായ പ്രാധാന്യമുണ്ട്. ഭക്തർ കൊണ്ടുവരുന്ന പരിശുദ്ധനെയ്യ് വഹിച്ച നാളികേരം ദഹിച്ചമരുന്ന ഹോമാഗ്നിയാണ് ആഴി എന്നാണ് വിശ്വാസം. നാളികേരം കത്തി ഉണ്ടാകുന്ന തീയും പുകയും ശബരിമലയെ ആകെ പരിശുദ്ധമാക്കുന്നുവെന്നും രോഗാണുക്കളെ മുഴുവൻ ഇല്ലാതാക്കുന്നുവെന്നും ഭക്തർ വിശ്വസിക്കുന്നു.
അതേസമയം, ആഴിയുടെ സമീപത്തുള്ള ആൽമരം പതിവിലും നന്നായി തഴച്ചു വളർന്നിരിക്കുകയാണ്. എഴുപത് ദിവസത്തിലധികം നീളുന്ന ശബരിമല മണ്ഡലപൂജ- മകരവിളക്ക് കാലഘട്ടത്തിൽ 24 മണിക്കൂറും അഗ്നിയുടെ കടുത്ത ചൂടേറ്റാണ് ആൽമരം നിൽക്കുന്നത്. ഇത്രയധികം ചുടേറ്റിട്ടും ആൽമരത്തിന്റെ ഇലകൾ കരിയുന്നില്ല എന്നുമാത്രമല്ല പുത്തൻഇലകൾ തളിർക്കുകയും ചെയ്യുന്നു എന്നതാണ് അത്ഭുതം.