KERALA
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം 5000 ആക്കണമെന്ന് ദേവസ്വം ബോർഡ് പരിഗണിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കടകംപളളി സുരേന്ദ്രൻ വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ശക്തമായി പാലിക്കുന്നതിനാൽ നിലവിൽ ഒരുദിവസം ആയിരം ഭക്തർക്ക് മാത്രമാണ് ശബരിമലയിൽ ദർശനത്തിന് അനുമതിയുളളത്. വാരാന്ത്യങ്ങളിൽ രണ്ടായിരം ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ഇത് 5000 ആയി ഉയർത്തുന്നത് പരിഗണിക്കുമെന്നാണ് മന്ത്രി പറയുന്നത്.
ശബരിമലയിൽ പലപ്പോഴും ബുക്കുചെയ്തവർ പോലും ദർശനത്തിന് എത്തുന്നില്ല. ഭക്തരുടെ എണ്ണം കുറഞ്ഞതോടെ കഴിഞ്ഞദിവസം ആഴി അണഞ്ഞത് വൻ വാർത്തയായിരുന്നു. പ്രതിദിനം മൂന്നരക്കോടിരൂപയിലധികം ഉണ്ടായിരുന്ന വരുമാനം നിലവിൽ 10 ലക്ഷം രൂപയിൽ താഴെയാണ്. ഇതോടെ ദേവസ്വം ബോർഡും വൻ പ്രതിസന്ധിയിലായി. ഇതിനെത്തുടർന്നാണ് തീർത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന് ദേവസ്വംബോർഡ് സർക്കാരിനോട് ആവശ്യപ്പെട്ടത്.