Crime
പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യങ്ങൾ നൽകുമ്പോൾ കേന്ദ്ര സർക്കാർ എന്തു ചെയ്യുകയായിരുന്നുവെന്നു കോടതിബാബ രാംദേവിനു സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

ന്യൂഡൽഹി : ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയെന്ന കേസിൽ നേരിട്ട് ഹാജരായ ‘പതഞ്ജലി ആയുർവേദ’ സഹസ്ഥാപകൻ ബാബ രാംദേവിനും മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയ്ക്കും സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. മാപ്പപേക്ഷ സഹിതം ഇരുവരും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലം കോടതി തള്ളിക്കളഞ്ഞു. മാപ്പപേക്ഷ ഹൃദയത്തിൽനിന്നല്ല എന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസുമാരായ ഹിമ കോലി, എ. അമാനുല്ല എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റെ നടപടി. അങ്ങനെയെങ്കിൽ നേരിട്ട് നിരുപാധികം ക്ഷമ ചോദിക്കാൻ അനുവദിക്കണമെന്ന ബാബ രാംദേവിന്റെ അഭിഭാഷകന്റെ ആവശ്യവും കോടതി തള്ളിക്കളഞ്ഞു.
വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേസ് പരിഗണിക്കുമ്പോൾ നേരിട്ട് ഹാജരാകാൻ ഇരുവരോടും കോടതി നിർദേശിച്ചിരുന്നു. എന്നാൽ, കോടതിയിലുണ്ടായിരുന്ന ഒരു മണിക്കൂറോളം സമയം ഒന്നും പറയാൻ സുപ്രീം കോടതി ഇവരെ അനുവദിച്ചില്ല.കേസ് ഇനി ഏപ്രിൽ 10ന് പരിഗണിക്കും അന്നും നേരിട്ടു ഹാജരാകാൻ സുപ്രീം കോടതി ഇരുവർക്കും നിർദ്ദേശം നൽകി.
പതഞ്ജലിയുടെ വ്യാജ പരസ്യങ്ങൾ തടയാൻ കേന്ദ്രസർക്കാർ എന്തു ചെയ്തുവെന്ന്, കേന്ദ്ര സർക്കാരിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി ചോദിച്ചു. പതഞ്ജലിയുമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കൈകോർത്ത് പ്രവർത്തിക്കുന്നതായി കോടതി കുറ്റപ്പെടുത്തി. പതഞ്ജലി വ്യാജ അവകാശവാദങ്ങളുള്ള പരസ്യങ്ങൾ നൽകുമ്പോൾ കേന്ദ്ര സർക്കാർ എന്തു ചെയ്യുകയായിരുന്നുവെന്നും കോടതി ചോദിച്ചു.