KERALA
കനത്ത അതൃപ്തി: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി

ആലപ്പുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം എൽഡിഎഫ് വിടാനൊരുങ്ങി കേരള കോൺഗ്രസ് ബി. എൽഡിഎഫിന്‍റെ സീറ്റ് വിഭജനത്തിൽ പൂർണ്ണമായി തഴഞ്ഞതിൽ പത്ത് ജില്ലാ കമ്മിറ്റികൾ പാർട്ടി ചെയർമാൻ ആർ ബാലകൃഷ്ണപിള്ളയെ പ്രതിഷേധം അറിയിച്ചു.
സീറ്റ് വിഭജനത്തില്‍ തഴഞ്ഞതും ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീട്ടിലെ പൊലീസ് പരിശോധനയിലെ അതൃപ്തിയുമാണ് നീക്കത്തിന് പിന്നില്‍. ഇത്രയും അവഗണന നേരിട്ട് ഇനിയും മുന്നണിയില്‍ തുടരേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും തീരുമാനം.
മന്ത്രിസഭയിലോ സര്‍ക്കാര്‍ സമിതികളിലോ പ്രാധാന്യം നല്‍കിയില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അവഗണിച്ചെന്നും ജില്ലാ കമ്മിറ്റികള്‍ കുറ്റപ്പെടുത്തി. പൊലീസിനെ ഉപയോഗിച്ച് കേരള കോണ്‍ഗ്രസ് ബിയെ തകര്‍ക്കാനുള്ള ഗൂഢശ്രമമാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം ഇടതുമുന്നണിയില്‍ നിന്ന് ലഭിച്ചില്ല. മാത്രമല്ല, ലഭിച്ച സീറ്റുകളില്‍ റിബലുകളെ നിര്‍ത്തിയത് പാര്‍ട്ടിയെ തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തിന്റെ ഭാഗമാണ്. ഈ അവഹേളനം സഹിച്ച് കേരളാ കോണ്‍ഗ്രസ് ബി ഇടതുമുന്നണിയില്‍ തുടരണോ എന്നും നേതൃത്വം ആലോചിക്കണം. സമാന നിലപാടുകളാണ് പാര്‍ട്ടിയില്‍ ഭൂരിഭാഗം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമുള്ളത്. അതുകൊണ്ടു തന്നെ അടിയന്തര സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് ഇടതു ബന്ധം ഉപേക്ഷിക്കാനുള്ള തീരുമാനമെടുക്കണമെന്നാണ് ജില്ലാ കമ്മിറ്റികളുടെ ആവശ്യം.