Crime
കാറിനുള്ളിൽ യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് കുടുംബം

തിരുവനന്തപുരം: സംസ്ഥാന അതിർത്തി പ്രദേശമായ കളിയിക്കാവിളയിൽ കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തറുത്ത നിലയിലാണ് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മലയൻകീഴ് സ്വദേശി ദീപുവാണ് മരിച്ചതെന്നാണ് പൊലീസിൽ നിന്നുള്ള വിവരം. തമിഴ്നാട് പൊലീസിന്‍റെ പട്രോളിങ്ങിനിടെയാണ് നിർത്തിയിട്ടിരിക്കുന്ന കാറിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.
വാഹനം അസ്വഭാവികമായി ലൈറ്റിട്ട് കിടക്കുകയായിരുന്നെന്ന് തമിഴ്നാട് പൊലീസ് പറയുന്നു. കാറിന്‍റെ ഡിക്കി തുറന്നു കിടക്കുകയായിരുന്നു. കാറിന്റെ മുൻ സീറ്റിലാണ് യുവാവിനെ കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. കഴുത്ത് 70 ശതമാനവും അറുത്ത നിലയിലായിരുന്നു. ഇയാൾക്കു തിരുവനന്തപുരം മലയത്ത് ക്രഷർ യൂണിറ്റുണ്ട്. പുതിയ ക്രഷർ തുടങ്ങുന്നതിനായി ജെസിബിയും മറ്റും വാങ്ങാനായി 10 ലക്ഷം രൂപയുമായി കോയമ്പത്തൂരിലേക്ക് പോയതാണെന്നാണ് കുടുംബം പറയുന്നത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാവാമെന്നാണ് പൊലീസ് നിഗമനം. ദീപുവിന്റെ മൃതദേഹം കുഴിത്തറ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തക്കല എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.