Crime
ഹേമാ കമ്മിറ്റി റിപ്പോർട്ട് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. ഇതിനെതിരെ വീണ്ടും ഹരജി

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറത്തുവിടും. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി രഞ്ജിനി ഹൈക്കോടതിയിൽ സമർപ്പിച്ച തടസ ഹർജി ഹൈക്കോടതി തള്ളിയതിനുപിന്നാലെയാണിത്. അതിനിടെ നിർമ്മാതാവ് സജിൻ മോൻ പാറയിലും രജ്ഞിനിയും റിപ്പോർട്ട് പുറത്ത് വിടുന്നതിനെതിരെ വീണ്ടും കോടതിയെ സമീപിച്ചു. സജിമോൻ്റെ ഹരജി ഉച്ചക്ക് ഒന്നേ മുക്കാലിനും രഞ്ജിനിയുടെ ഹരജി മൂന്ന് മണിക്കും കോടതി പരിഗണിക്കും
വിവരാവകാശനിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെയാണ് റിപ്പോർട്ട് കൈമാറാൻ സർക്കാർ തീരുമാനിച്ചത്. 233 പേജുള്ള റിപ്പോർട്ടിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയാണ് പുറത്തുവരുന്നത്. അതിൽ ആളുകളുടെ സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ പൂർണമായി ഒഴിവാക്കും.
49–ാം പേജിലെ 96–ാം പാരഗ്രാഫ് ഉണ്ടാകില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കും. 165 മുതൽ 196 വരെയുള്ള പേജുകളിൽ ചില പാരഗ്രാഫുകൾ വെളിപ്പെടുത്തില്ല. മൊഴികൾ അടക്കമുള്ള അനുബന്ധ റിപ്പോർട്ടും പുറത്തുവിടില്ല.
എങ്കിലും സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വിവരങ്ങൾ പുറത്തുവരുമെന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. മലയാള സിനിമയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാനാണ് റിട്ടയേർഡ് ജസ്റ്റിസ് ഹേമ അധ്യക്ഷയായി കമ്മിറ്റിയെ സർക്കാർ നിയമിച്ചത്. കമ്മിറ്റിയുടെ റിപ്പോർട്ട് 2019 ഡിസംബർ 31നാണ് സർക്കാരിനു കൈമാറിയത്.