KERALA
പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. വിജയത്തിന് പിതൃത്വം അവകാശപ്പെടാൻ ഒരുപാട് പേരുണ്ടാകും എന്നാൽ പരാജയം അനാഥനാണ്. ഇരുപതിൽ 19 സീറ്റ് ലഭിച്ചിട്ട് വന്നപ്പോൾ തനിക്കാരും പൂച്ചെണ്ട് തന്നില്ല. തിരഞ്ഞെടുപ്പ് വിജയം കൂട്ടായ പ്രവർത്തനമാണെന്നാണ് അന്ന് പറഞ്ഞതെന്നും കൂട്ടായ നേതൃത്വത്തിൽ വിശ്വസിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിൽ യാതൊരു നൈരാശ്യവുമില്ല. 2010ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും വിജയം നേടാൻ സാധിച്ചില്ല എന്ന യാഥാർത്ഥ്യം ഞങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വം മാറണമെന്ന് സുധാകരൻ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം നടത്തിയത് ക്രിയാത്മത വിമർശനമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
2015 നേക്കാൾ നേട്ടം കൈവരിക്കാനായെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല എന്നാണ് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തിയത്. പ്രബുദ്ധ കേരളത്തിൽ ഒരിടത്തും പൊതു രാഷ്ടീയം ചർച്ചയായില്ല എന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾക്കിടയിൽ തെറ്റിധാരണയുണ്ടാക്കുന്ന പ്രചരണങ്ങളെ ഫലപ്രദമായി നേരിടാൻ സാധിച്ചില്ല എന്ന പൊതു വിലയിരുത്തലാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉണ്ടായത്.