Crime
സുരേഷ് ഗോപിക്കും ഗോപാലകൃഷ്ണനുമെതിരെ കേസ് എടുക്കാത്തിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം

തിരുവനന്തപുരം: വഖഫുമായി ബന്ധപ്പെട്ട് നടത്തിയ വർഗീയ പരാമർശത്തിൽ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കേസ് എടുക്കാത്തതിനു പൊലീസിനെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ബിജെപി സംസ്ഥാന വൈസ് ‘ പ്രസിഡൻ്റ് ഗോപാലകൃഷ്ണന്റെ വാവർ പരാമർശത്തിലും കേസ് എടുക്കാത്തതിനെ ജനയുഗം ചോദ്യം ചെയ്തു. സുരേഷ് ഗോപി ചീറ്റിയ മുസ്‌ലിം വിദ്വേഷവിഷം രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു എന്നാണ് എഡിറ്റോറിയൽ പേജിലെ ലേഖനത്തിൽ പറയുന്നത്.
സുരേഷ് ഗോപി കമ്പളക്കാട് നടത്തിയ പ്രസംഗത്തിൽ വർഗീയ പരാമർശമുണ്ടെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് വി.ആർ.അനൂപ് പരാതി നൽകിയിരുന്നെങ്കിലും ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. നാല് അക്ഷരങ്ങളിൽ ഒതുങ്ങുന്ന കിരാതമെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നുമായിരുന്നു വഖഫിനെ കുറിച്ചുളള സുരേഷ് ഗോപിയുടെ പരാമർശം. മുനമ്പത്തേത് മണിപ്പുരിന് സമാനമായ സ്ഥിതിയാണ്. മണിപ്പുർ പൊക്കിനടന്നവരെ ഇപ്പോൾ കാണാനില്ല. മുനമ്പത്തെ നാല് അക്ഷരത്തിലൊതുങ്ങുന്ന കിരാതത്തെ ഒതുക്കും. വഖഫ് ബില്‍ നടപ്പാക്കിയിരിക്കുമെന്നുമായിരുന്നു വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തിൽ സുരേഷ് ഗോപിയുടെ പരാമർശം.
പതിനെട്ടാം പടിക്കു താഴെ ഇരിക്കുന്ന, വാവര് നാളെ അതും വഖഫ് ആണെന്ന് പറഞ്ഞുവന്നാൽ കൊടുക്കേണ്ടി വരും. വേളാങ്കണ്ണി പള്ളി ഉൾപ്പെടെ അന്യാധീനപ്പെട്ട് പോകാതിരിരിക്കണമെങ്കിൽ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാണ് കമ്പളക്കാട്ടെ പൊതുയോഗത്തിൽ ഗോപാലകൃഷ്ണൻ പ്രസംഗിച്ചത്