KERALA
സന്ദീപ് വാര്യ റെ ചേർത്ത് പിടിച്ച് കെ.മുരളീധരൻ :മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ.

പാലക്കാട്: ആനയെയും മോഹൻലാലിനെയും കെ മുരളീധരനെയും എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യർ. ഏറ്റവും ഇഷ്‌ടമുള്ള മുഖ്യമന്ത്രി കെ കരുണാകരനാണെന്നും ശ്രീകൃഷ്‌ണപുരത്തെ ഒരു പൊതുപരിപാടിയിൽ അദ്ദേഹം പറഞ്ഞു. നിറ കണ്ണുകളോടെയാണ് മുരളീധരൻ സന്ദീപിന്റെ വാക്കുകൾ കേട്ടുനിന്നത്.മുരളിയേട്ടൻ എന്നാണ് സന്ദീപ് വാര്യർ മുരളീധരനെ അഭിസംബോധന ചെയ്‌തത്.
ആന, കടൽ, മോഹൻലാൽ, കെ മുരളീധരൻ ഈ നാലുപേരെയും മലയാളികൾക്ക് ഒരിക്കലും മടുക്കില്ല. മലയാളികൾ അവരുടെ മനസിൽ ഏറ്റവും കൂടുതൽ പ്രാധാന്യം കൊടുക്കുന്ന നാലുപേരാണ്. അദ്ദേഹത്തെ നേരിൽ കാണണെന്ന് ആഗ്രഹമുണ്ടായിരുന്നു. എനിക്ക് അദ്ദേഹത്തിന്റെ അനുഗ്രഹവും സ്നേഹവും പിന്തുണയും ആവശ്യമാണ്. അതുകൊണ്ട് ഞാൻ ഓടിയെത്തിയതാണ്. ബിജെപിയിൽ ഇരിക്കുമ്പോഴും ഞാൻ പറഞ്ഞിട്ടുണ്ട് കേരളത്തിന് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയിട്ടുള്ള മുഖ്യമന്ത്രിയാണ് കെ കരുണാകരനെന്ന്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങൾ ഞാൻ ശ്രദ്ധിക്കുന്നില്ല. അവർ നന്നാവില്ല. ഞാനിപ്പോൾ ഒരു കോൺഗ്രസുകാരനാണ് ‘ – സന്ദീപ് വാര്യർ പറഞ്ഞു.
സന്ദീപിനെ ചേർത്ത് പിടിച്ചുകൊണ്ട് കെ മുരളീധരനും മാദ്ധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ‘തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും പാർട്ടി അദ്ദേഹത്തിനൊപ്പം ഉണ്ടാകും. പാർട്ടിയുടെ സ്വത്തായി അദ്ദേഹം നിൽക്കും. രാഹുൽ ഗാന്ധിക്ക് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞു. അതിൽ കൂടുതലൊന്നും ഞങ്ങൾക്ക് ആവശ്യമില്ല. കാരണം ഇന്ത്യയുടെ പ്രതീക്ഷയാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തോടൊപ്പം നിൽക്കാൻ തീരുമാനിച്ച അന്ന് മുതൽ ഞങ്ങൾ സന്ദീപ് വാര്യരെ ചേർത്ത് പിടിച്ചു. ഞാനെല്ലാം തുറന്ന് പറയുന്ന ആളാണ്. പക്ഷേ, പാർട്ടി തീരുമാനം എന്തായാലും അത് അനുസരിക്കുകയും ചെയ്യും. സന്ദീപ് വാര്യർ പൂർണമായും ഒരു കോൺഗ്രസുകാരനായി മാറിക്കഴിഞ്ഞു. അദ്ദേഹം വന്നപ്പോൾ ഞങ്ങളുടെ കുടുംബത്തിന് കരുത്ത് കൂടി. എല്ലാകാലത്തും ഞങ്ങളുടെ പാർട്ടി നിലനിൽക്കും’ – കെ മുരളീധരൻ പറഞ്ഞു.