Crime
തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു.11 പേർക്ക് പരിക്കേറ്റു. ലോറി ഓടിച്ച ആലക്കോട് സ്വദേശി അറസ്റ്റിൽ

തൃശൂർ: തൃശ്ശൂര്‍ നാട്ടികയില്‍ ലോറികയറി അഞ്ചുപേര്‍ മരിച്ചു. തടിലോറി പാഞ്ഞുകയറിയാണ് അപകടം. പണി പുരോഗമിക്കുന്ന ദേശീയപാതാ ബൈപ്പാസിനരികിൽ ഉറങ്ങിക്കിടന്നിരുന്ന നാടോടികൾക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. രണ്ടുകുട്ടികളുള്‍പ്പെടെ അഞ്ചുപേര്‍ തത്ക്ഷണം മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് അപകടം. മരിച്ചവരില്‍ കാളിയപ്പന്‍(50),ബംഗാഴി(20), നാഗമ്മ(39), ജീവന്‍(4) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലോറി ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു.
കണ്ണൂരിൽ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയിൽ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയിൽ സ്ഥാപിച്ചിരുന്ന ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്.
108 ആംബുലൻസുകൾ, തളിക്കുളം ആംബുലൻസ്, തളിക്കുളം മെക്സിക്കൻ ആംബുലൻസ് എന്നിവയിലാണ് മരിച്ചവരേയും പരിക്കേറ്റവരേയും ആശുപത്രികളിലേക്ക് മാറ്റിയത്. പരിക്കേറ്റവരിൽ ഒരാൾ കരഞ്ഞ് ഓടി വരുന്നത് കണ്ട് നാട്ടിക ബീച്ച് സ്വദേശി ആഘോഷാണ് പോലീസിൽ വിവരമറിയിച്ചത്. കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി, വി.കെ. രാജു, വലപ്പാട് എസ്.എച്ച്.ഒ. എം.കെ. രമേഷ് എന്നിവർ സ്ഥലത്തെത്തി. ലോറിയോടിച്ച ക്ലീനർ കണ്ണൂർ ആലക്കോട് സ്വദേശി ഏഴിയക്കുന്നിൽ അലക്സ് (33)നെ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രൈവർ ചാമക്കാലച്ചിറ ജോസിനെ (54) വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. ലോറിയോടിച്ച ക്ലീനർ മദ്യലഹരിയിലായിരുന്നെന്നും നാട്ടുകാർ പരാതിപ്പെട്ടു.