Connect with us

Crime

പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു.

Published

on

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ നാലു പ്രതികളുടെ ശിക്ഷവിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സി.പി.എം. നേതാവും ഉദുമ മുന്‍ എം.എല്‍.എ.യുമായ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നാലുപ്രതികളുടെ ശിക്ഷയ്ക്കാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയിരിക്കുന്നത്. അഞ്ചുവര്‍ഷം തടവിനാണ് ഇവരെ കഴിഞ്ഞ ദിവസം സിബിഐ കോടതി ശിക്ഷിച്ചിരുന്നത്.

പോലീസ് കസ്റ്റഡിയില്‍നിന്നു പ്രതിയെ നിയമവിരുദ്ധമായി കടത്തിക്കൊണ്ടുപോയെന്ന കുറ്റമാണ് കെ.വി.കുഞ്ഞിരമാന്‍, കെ.മണികണ്ഠന്‍, വെളുത്തോളി രാഘവന്‍, കെ.വിഭാസ്‌കരന്‍ എന്നിവര്‍ക്കെതിരെ ചുമത്തിയിരുന്നത്.ഇവരുടെ അപ്പീല്‍ സ്വീകരിച്ചുകൊണ്ടാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. സിബിഐക്ക് കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് മറുപടി ലഭിച്ച ശേഷമായിരിക്കും ഹര്‍ജിയില്‍ തുടര്‍വാദം. എന്നാല്‍ ശിക്ഷാവിധി കോടതി സ്‌റ്റേ ചെയ്തതോടെ കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ള നാല് സിപിഎം നേതാക്കള്‍ക്ക് ജയില്‍മോചിതരാകാം.

ഇവര്‍ക്കൊപ്പം കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടിട്ടുള്ള പത്തുപേരുടെ അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ മുന്‍പാകെ ഇതുവരെ എത്തിയിട്ടില്ല.കൊലപാതകം ചുമത്തപ്പെട്ട പത്ത് പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. ഒന്നു മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും 10, 15 പ്രതികള്‍ക്കുമാണ് കോടതി ഇരട്ടജീവപര്യന്തം വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെയാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നു മുതല്‍ എട്ടുവരെ പ്രതികളായ എ.പീതാംബരന്‍, സജി സി.ജോര്‍ജ്, കെ.എം.സുരേഷ്, കെ.അനില്‍കുമാര്‍ (അബു), ഗിജിന്‍, ആര്‍. ശ്രീരാഗ് (കുട്ടു), എ. അശ്വിന്‍ (അപ്പു), സുബീഷ് (മണി), പത്താം പ്രതി ടി. രഞ്ജിത്ത്(അപ്പു), 15ാം പ്രതി എ.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് ജീവപര്യന്തം വിധിച്ചത്. ഇവര്‍ക്ക് രണ്ട് കുറ്റകൃത്യങ്ങളിലായി രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു.

Continue Reading