KERALA
കൂത്താട്ടുകുളം സംഭവത്തിൽ സഭ നിർത്തിവച്ച് ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി .എന്ത് തെമ്മാടിത്തമാണിതെന്ന് സ്പീക്കറോട് പ്രതിപക്ഷനേതാവ്

തിരുവനന്തപുരം: കുത്താട്ടുകുളം സംഭവത്തിൽ സഭ നിർത്തിവച്ച് ചർച്ച വേണ്ടെന്ന് മുഖ്യമന്ത്രി . സുരക്ഷ ഒരുക്കിയെന്ന സർക്കാർ വാദം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി മറുപടി നൽകി. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു. നടപടി സ്വീകരിച്ചുവരുകയാണ്. കല രാജുവിനെ സ്വാധീനിക്കാൻ ശ്രമം ഉണ്ടായി. സ്വാധീനത്തിന് വഴങ്ങിയെങ്കിൽ സ്ഥാനം ഒഴിയണം. കാലുമാറ്റത്തെ അതേരീതിയിൽ അംഗീകരിക്കാമോയന്നും അദ്ദേഹം ചോദിച്ചു.’സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നത്. അത് പൊതുവെ അംഗീകരിക്കപ്പെട്ടതുമാണ്. ജനാധിപത്യത്തിന് നിരക്കാത്ത കാലുമാറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് പ്രധാന പ്രശ്നം. കല രാജുവിന് ഉണ്ടായ പരാതിയിൽ ശക്തമായ നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവർക്കെതിരെ നടപടി ഉണ്ടാകും. സ്ത്രീകൾക്കെതിരെയുള്ള ആക്രമണം ഗൗരവമായി കാണും.അവരുടെ പരാതി ഗൗരവമായി കണ്ടു നടപടി സ്വീകരിക്കും. സ്ഥലത്ത് സംഘര്‍ഷാവസ്ഥയോ മറ്റു ക്രമസമാധാന പ്രശ്‌നങ്ങളോ നിലവിലില്ല. ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും പോലീസ് സ്വീകരിച്ചുവരുന്നു. അതിനാല്‍ ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ല’,- മുഖ്യമന്ത്രി പറഞ്ഞു
തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസംഗം ഭരണപക്ഷ അംഗങ്ങൾ തടസപ്പെടുത്തിയതോടെ സഭ പ്രക്ഷുബ്ദമായി. കയ്യിലിരുന്ന പേപ്പർ വലിച്ചെറിഞ്ഞ് എന്ത് തെമ്മാടിത്തമാണിതെന്ന് സ്പീക്കറോട് പ്രതിപക്ഷനേതാവ് ചോദിച്ചു. എന്തും ചെയ്യാമെന്നാണോയെന്ന് ചോദിച്ച അദ്ദേഹം ബഹളം വച്ച ആരോഗ്യമന്ത്രി വീണാ ജോർജിനെയും രൂക്ഷമായി വിമർശിച്ചു. കാപ്പാ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച മന്ത്രിയാണ് വീണയെന്ന് സതീശൻ പറഞ്ഞു. പിന്നാലെ കോൺഗ്രസ് അംഗങ്ങൾ നിയമസഭയിൽ നിന്ന് വാക്കൗട്ട് നടത്തി.