Crime
മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

കൊച്ചി: ചേന്ദമംഗലത്ത് ഒരുവീട്ടിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ഋതു ജയനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ജനരോക്ഷം കണക്കിലെടുത്ത് സ്ഥലത്ത് കനത്ത സുരക്ഷയൊരുക്കിയായിരുന്നു തെളിവെടുപ്പ്. ഋതുവിന്റെ വീട്ടിലുമെത്തിച്ച് തെളിവെടുത്തു. അഞ്ചു മിനിറ്റിനുള്ളിൽ പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെയും കൊണ്ട് മടങ്ങി
കൊല നടത്തിയതിൽ ഋതുവിന് കുറ്റബോധമില്ലെന്ന് മുനമ്പം ഡിവൈഎസ്പി എസ് ജയകൃഷ്ണൻ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കുറ്റപത്രം നൽകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നു തോന്നുന്നില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. കൊല്ലപ്പെട്ടവരുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പ്രതി സുഹൃത്തുക്കളോട് മുമ്പ് വെളിപ്പെടുത്തിയിട്ടുണ്ട്. അവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതക സമയത്ത് പ്രതി ലഹരി ഉപയോഗിച്ചിരുന്നില്ല. വേണുവിന്റെ കുടുംബത്തിന് പണി കൊടുക്കുമെന്ന് പ്രതി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഇവരെ കേസിൽ സാക്ഷികളാക്കും. ഡിവൈഎസ്പി പറഞ്ഞു. പ്രതിയുടെ അഞ്ചു ദിവസത്തെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കുന്നത്.
കൊല്ലപ്പെട്ട വേണു, മകള്‍ വിനീഷ, ഭാര്യ ഉഷ എന്നിവര്‍
പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.