Crime
എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തിയത്. വിദ്യാർത്ഥി വേദനിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ മുറിവേറ്റ ഭാഗത്ത് ബോഡി ലോഷൻ തേച്ചു;നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം ഗവ. നഴ്സിംഗ് കോളേജിലെ റാഗിംഗ് ദൃശ്യങ്ങൾ പുറത്ത്. കോളേജ് ഹോസ്റ്റലിൽ പരാതിക്കാരനെ കെട്ടിയിട്ട് ഉപദ്രവിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. കോമ്പസ് ഉപയോഗിച്ച് ശരീരമാസകലം കുത്തുന്നുണ്ട്. സ്വകാര്യ ഭാഗത്ത് പരിക്കേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാകുന്നു. എണ്ണിയെണ്ണിയാണ് കോമ്പസ് ഉപയോഗിച്ച് കുത്തുന്നത്. ഇതിനിടെ വിദ്യാർത്ഥി വേദനിച്ച് നിലവിളിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. മുറിവേറ്റ ഭാഗത്ത് ബോഡി ലോഷൻ തേച്ചതോടെയാണ് വിദ്യാർത്ഥി നിലവിളിക്കുന്നത്.
ഈ നടുക്കുന്ന ദൃശ്യങ്ങൾ കേരളത്തിലാണോ എന്നും പോലും സംശയിച്ചു പോകും. അത്രയ്ക്കും ഭീകരമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പല ദൃശ്യങ്ങളും പുറത്തുപോലും കാണിക്കാൻ പറ്റാത്തത്ര ഭീകരമാണ്. ഗാന്ധിനഗർ ഗവ. നഴ്സിംഗ് കോളേജ് ബോയ്സ് ഹോസ്റ്റലിലാണ് ഒന്നാംവർഷക്കാരായ ആറു പേർ അതിക്രൂരമായ പീഡനം നേരിട്ടത്. സംഭവത്തിൽ അറസ്റ്റിലായ അഞ്ച് പേരെ കോടതി റിമാൻഡ് ചെയ്തു.
കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയാണ് മർദ്ദനമുറകൾക്ക് ഇരയാക്കുന്നത്. മദ്യം വാങ്ങാൻ 800 രൂപ നൽകണം. ഇല്ലെങ്കിൽ മർദ്ദിച്ചവശരാക്കി തട്ടിപ്പറിക്കും. രാത്രി മദ്യപിച്ചെത്തി പുതിയ മർദ്ദനമുറകൾ തുടങ്ങും. ക്ലാസ് ആരംഭിച്ച നവംബർ നാല് മുതൽ മർദ്ദനം പതിവാണെന്ന് കുട്ടികൾ പറഞ്ഞു. ജനറൽ നഴ്സിംഗ് ഒന്നാംവർഷ ബാച്ചിൽ ആറ് ആൺകുട്ടിളേയുള്ളൂ. തിരുവനന്തപുരം സ്വദേശികളായ അഞ്ചുപേരും ഇടുക്കിയിൽ നിന്നുള്ള ഒരാളുമാണ് ഇരകൾ.മൂന്നാം വർഷ വിദ്യാർത്ഥികളായ കോട്ടയം മൂന്നിലവ് കീരിപ്ലാക്കൽ സാമുവൽ (20), കോരുത്തോട് മടുക്ക നെടുങ്ങാട് വിവേക് (21), വയനാട് പുൽപ്പള്ളി ഞാവലത്ത് ജീവ (19), മഞ്ചേരി ച്ചേരിപ്പടി റിജിൽജിത്ത് (20), വണ്ടൂർ കരുമാരപ്പറ്റ രാഹുൽ രാജ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അന്വേഷണത്തിന് കമ്മിഷനെ വച്ചതായി കോളേജ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസം മദ്യം വാങ്ങാൻ പണം നൽകാത്തതിന് മർദ്ദനമേറ്റ വിദ്യാർത്ഥി മാതാപിതാക്കളെ അറിയിച്ചതോടെയാണ് പുറംലോകമറിഞ്ഞത്.