Entertainment
എമ്പുരാനിൽ കടുംവെട്ട്തിങ്കളാഴ്‌ചയോടെയാണ് മാറ്റങ്ങൾ പൂർത്തിയാക്കുക:സംഘപരിവാറിൻ്റെ വിമർശനമാണ് കാരണം
കൊച്ചി: വിവാദങ്ങൾ കൊടുമ്പിരിക്കൊള്ളവേ പൃഥ്വിരാജിന്റെ സംവിധാനത്തിലിറങ്ങിയ മോഹൻലാൽ ചിത്രം എമ്പുരാനിൽ മാറ്റങ്ങൾ വരുത്താൻ ധാരണ. നിർമാതാക്കളുടെ ആവശ്യപ്രകാരം പതിനേഴിലേറെ ഭാഗങ്ങളിലാണ് മാറ്റങ്ങൾ വരുത്തുന്നത്. വോളന്ററി മോഡിഫിക്കേഷന് നിർമാതാക്കൾ സെൻസർ ബോർഡിനെ സമീപിക്കുകയായിരുന്നു.സെൻസർ ബോർഡിൽ സംഘപരിവാർ പ്രതിനിധികൾ ഉൾപ്പെടെ ഉണ്ടായിട്ടും എമ്പുരാനിൽ കട്ട് ചെയ്തത് രണ്ട് രംഗങ്ങൾ മാത്രമായിരുന്നു
ചില രംഗങ്ങളും പരാമർശങ്ങളും ഒഴിവാക്കും. ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യും. ഗുജറാത്ത് കലാപ ദൃശ്യങ്ങളിലും സ്ത്രീകൾക്കെതിരായ ആക്രമണ ദൃശ്യങ്ങളിലുമാണ് മാറ്റം വരുത്തുന്നത്. വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റും. ബജ്‌റംഗി എന്നാണ് വില്ലൻ കഥാപാത്രത്തിന്റെ പേര്. ദേശീയ അന്വേഷണ ഏജൻസിയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലും മ്യൂട്ട് വരും. തിങ്കളാഴ്‌ചയോടെയാണ് മാറ്റങ്ങൾ പൂർത്തിയാക്കുക. സെൻസർ ബോർഡിൽ പുതിയ ടീമായിരിക്കും മാറ്റം വരുത്തിയതിനുശേഷമുള്ള സിനിമ കാണുക.ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27നാണ് റിലീസ് ചെയ്തത്. എമ്പുരാൻ സിനിമയിലെ സംഘപരിവാർ വിമർശനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന സിനിമയ്ക്ക് ഇടതുപക്ഷ, കോൺഗ്രസ് അനുഭാവികൾ വലിയ പിന്തുണയും നൽകുന്നുണ്ട്. ബിജെപി നേതാക്കളും ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. എമ്പുരാനിൽ രണ്ട് ഭാഗങ്ങൾക്ക് മാത്രമാണ് സെൻസർ ബോർഡ് കട്ട് നിർദേശിച്ചത് എന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തുവന്നിരുന്നു. സിനിമയെക്കുറിച്ച് വിമർശനം ഉന്നയിക്കുന്ന സംഘപരിവാർ പ്രതിനിധികൾ ഉൾപ്പെടെയുള്ളവരായിരുന്നു സെൻസർ ബോർഡ് അംഗങ്ങൾ. സ്ത്രീകൾക്കെതിരായുള്ള അതിക്രമ രംഗങ്ങളുടെ ദൈർഘ്യം കുറയ്ക്കണമെന്നതായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ നിർദേശം. ദേശീയപതാകയെക്കുറിച്ചുള്ള പരാമർശം ഒഴിവാക്കാനായിരുന്നു മറ്റൊരു നിർദേശം.
