Crime
ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായി. ഒടുവിൽ ജാമ്യവും

കൊച്ചി :ലഹരിമരുന്നു കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിലായത് അപ്രതീക്ഷിതമായി. അതിലേക്ക് നയിച്ചതാകട്ടെ, ലഹരിമരുന്ന് ഇടപാടുകാരനായ സജീറിനു വേണ്ടി ഡാൻസാഫ് (ഡിസ്ട്രിക്ട് ആന്റി നര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്‌ഷന്‍ ഫോഴ്സ്) സംഘം വിരിച്ച വലയും. കുറച്ചുനാളായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു സജീർ. നർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) ആക്ടിലെ വകുപ്പ് 27 (ലഹരി ഉപയോഗം), 29 (1) (ഗൂഢാലോചന), ഭാരതീയ നിയമസംഹിതയിലെ (ബിഎൻഎസ്) വകുപ്പ് 238 (തെളിവു നശിപ്പിക്കൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷൈനിന്റെ അറസ്റ്റ്. തുടരന്വേഷണത്തിൽ ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈകിട്ടോടെ ജാമ്യം നൽകി ഷൈൻ ടോം ചാക്കോയെ വിട്ടയച്ചു
കഞ്ചാവ് ഉപയോഗിക്കുമെന്ന് നടന്റെ മൊഴി
ബുധനാഴ്ച രാത്രി പത്തേ മുക്കാലോടെ ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ കലൂരിലെ ഹോട്ടലിന്റെ മൂന്നാം നിലയിലെ ജനാല വഴി ഷൈൻ ടോം ചാക്കോ താഴേക്കു ചാടി രക്ഷപ്പെട്ടെന്ന വാർത്ത പിറ്റേന്നാണ് പുറത്തെത്തുന്നത്. ഡാൻസാഫ് സംഘം മുറിയിലെത്തി മുട്ടിവിളിച്ചപ്പോഴായിരുന്നു ഷൈനിന്റെ രക്ഷപ്പെടൽ. എന്തിനാണ് ഷൈൻ താഴേക്ക് ചാടിയതെന്നോ അതിനു ശേഷം എന്തിനാണ് പൊള്ളാച്ചി വരെ യാത്ര ചെയ്തതെന്നോ ഉള്ളതിന് ഉത്തരമൊന്നും ലഭിച്ചില്ല. അതിനിടെയാണ്, ചോദ്യം ചെയ്യലിനു ഹാജരാകാൻ പൊലീസ് ഷൈനിന്റെ വീട്ടിലെത്തി നോട്ടിസ് നൽകിയതും ഇന്ന് രാവിലെ ഷൈൻ ഹാജരായതും. അഭിഭാഷകരുടെ ഉപദേശമനുസരിച്ചാണ് ഷൈൻ ഹാജരാകാൻ തീരുമാനിച്ചത്. കയ്യിൽ നിന്നോ ഹോട്ടല്‍ മുറിയിൽ നിന്നോ ലഹരിമരുന്ന് പിടികൂടിയിട്ടില്ലാത്ത സാഹചര്യത്തിൽ കേസോ അറസ്റ്റോ ഉണ്ടാകില്ലെന്നായിരുന്നു ഷൈനിന്റെ കണക്കുകൂട്ടൽ. എന്നാൽ പൊലീസ് കുറച്ചു കൂടി വലിയ പദ്ധതികളാണ് ഒരുക്കിയിരുന്നത്.