Crime
മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരനിലാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. : ജമ്മു കാശ്മീരിൽ ടൂറിസ്റ്റ് സീസണായതിനാൽ ഭീകരർ അത് മുതലാക്കുകയായിരുന്നു

മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരനിലാണ് ഇന്നലെ ഭീകരാക്രമണം നടന്നത്. : ജമ്മു കാശ്മീരിൽ ടൂറിസ്റ്റ് സീസണായതിനാൽ ഭീകരർ അത് മുതലാക്കുകയായിരുന്നു
ന്യൂഡൽഹി: വിനോദസഞ്ചാരികൾക്കെതിരെ കാശ്മീരിൽ ഭീകരാക്രമണം നടന്നത് മിനി സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന ബൈസരനിലാണ്. ജമ്മു കാശ്മീരിൽ ഇപ്പോൾ ടൂറിസ്റ്റ് സീസണാണ്. അതിനാൽ നൂറുകണക്കിന് ടൂറിസ്റ്റുകളാണ് എത്തുന്നത്. 90കളിൽ ബോളിവുഡിന്റെ ഇഷ്ട ലൊക്കേഷനായിരുന്നു ബൈസരൻ. ജൂലായിൽ നടക്കുന്ന അമർനാഥ് തീർത്ഥയാത്രയുടെ റൂട്ടുകളിലൊന്നാണ് പഹൽഗാം. ആക്രമണം നടന്ന ബൈസരൻ ട്രക്കിംഗ് നടത്തുന്നവരുടെ ഇഷ്ട്രകേന്ദ്രവും. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ തൂളിയൻ തടാകത്തിലേക്ക് ട്രക്കിംഗ് നടത്തുന്നവരുടെ ക്യാമ്പുകളിവിടെയാണ്.
വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായതുകൊണ്ട് തന്നെ ഭീകരർ ഇതിന് മുൻപും പഹൽഗാമിനെ ലക്ഷ്യം വച്ചിട്ടുണ്ട്. 1995 ജൂലായിൽ 6 വിദേശികളെ പഹൽഗാമിൽ നിന്ന് തട്ടിക്കൊണ്ടുപോയി. യുഎസ്, ബ്രിട്ടൻ, ജർമ്മനി, നോർവെ എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികളായിരുന്നു അവർ. അൽ ഫരൻ എന്ന സംഘടനയായിരുന്നു ഇതിന് പിന്നിൽ. ഭീകരൻ മസൂദ് അസറിന്റെ മോചനത്തിനായിരുന്നു ഈ നീക്കം നടത്തിയത്. മസൂദിനൊപ്പം 20 ഭീകരരെ കൂടി പുറത്തിറക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവച്ചിരുന്നു.അന്ന് നോർവ്വേക്കാരനായ ഹാൻസ് ക്രിസ്ത്യൻ ഓസ്‌ട്രോ എന്ന 27കാരന്റെ കൊലപാതകം ഇന്നും ഞെട്ടലുണ്ടാക്കുന്നതാണ്. കലാകാരനും നാടകപ്രവർത്തകനുമായ ഓസ്‌ട്രോയെ തലവെട്ടി കൊല്ലുകയായിരുന്നു. കഥകളി ഏറെ ഇഷ്ടപ്പെട്ട ഓസ്‌ട്രോ കേരളത്തിലെത്തിയതിന് ശേഷമാണ് കാശ്മീരിലേക്ക് യാത്ര തിരിച്ചത്. അന്ന് ഓസ്‌ട്രോയുടെ മരണം മാത്രമാണ് പുറംലോകം അറിഞ്ഞത്. ബാക്കിയുള്ളവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് ഇന്നും അജ്ഞാതമാണ്. കാശ്മീരിലെ ഭീകരപ്രവർത്തനത്തിന് ആഗോള ശ്രദ്ധ ലഭിക്കാൻ ഈ സംഭവം കാരണമായി.