Crime
ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്‌തുവേറ് ഗൂഡാലോചനയെന്ന് ശോഭ
തൃശൂർ : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടകവസ്‌തുവേറ്. എതിർവശത്തെ വീടിന്റെ ഗേറ്റിനോടു ചേർന്നാണ് അജ്ഞാതർ ഏറുപടക്കം പോലെ തോന്നിക്കുന്ന സ്ഫോടകവസ്തു എറിഞ്ഞത്. ശോഭയുടെ വീടാണെന്നു കരുതി എറിഞ്ഞതാണോയെന്നു പൊലീസ് പരിശോധിക്കുന്നു. രണ്ടു തവണ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായി. ബൈക്കുകളിലെത്തിയ നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നു ശോഭ പരാതിപ്പെട്ടു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്‌റ്റിൻ ജേക്കബ് അടക്കം നേതാക്കളും പ്രവർത്തകരും വിവരമറിഞ്ഞെത്തി.
അയ്യന്തോളിലെ ശോഭയുടെ വീടിനു മുന്നിൽ ഇന്നലെ രാത്രി പത്തേമുക്കാലോടെയാണു സംഭവം. ശോഭ അടക്കമുള്ളവർ വീട്ടിലുണ്ടായിരുന്നു. ഉഗ്രശബ്ദം കേട്ടു പുറത്തിറങ്ങി നോക്കിയപ്പോഴാണു പടക്കമെറിഞ്ഞതാണെന്നു വ്യക്‌തമായത്. നൂലുകെട്ടിയ നിലയിലുള്ള ഏറുപടക്കമാണെന്നു സംശയിക്കുന്നു. ബൈക്കിലെത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
എസിപിയുടെ നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തി. ആക്രമണത്തിന്റെ പ്രകോപനം എന്തെന്നു വ്യക്തമല്ല. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുന്നുണ്ട്. പേടിപ്പിക്കലുകളിൽ വാടിവീഴുന്നവരല്ല തങ്ങളെന്നും ഭയപ്പെടുത്താനാകില്ലെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ശോഭ ആവശ്യപ്പെട്ടു.
