Crime
ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവരേയും കബളിപ്പിച്ചെന്ന് ദേവസ്വം മന്ത്രി :പീഠം ഒളിപ്പിച്ചുവെച്ച ശേഷം കാണാനില്ലെന്ന് പരാതി നൽകി
തിരുവനന്തപുരം: ശബരിമലയിലെ കാണാതായ പീഠം നാലര വര്‍ഷം ഒളിപ്പിച്ചുവെച്ച് സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എല്ലാവരേയും കബളിപ്പിച്ചെന്ന് ദേവസ്വം മന്ത്രി വി.എന്‍ വാസവന്‍.
കഴിഞ്ഞദിവസം കാണാതായ സ്വര്‍ണപീഠം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ദേവസ്വം വിജിലന്‍സും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രിയും ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
പീഠം ഒളിപ്പിച്ചുവെച്ച ശേഷം കാണാനില്ലെന്ന് പരാതി നല്‍കിയതും നാലര വര്‍ഷം പൊതുജനങ്ങള്‍ക്ക് മുന്നില്‍ നാടകം കളിക്കുകയും ചെയ്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മന്ത്രി വിമര്‍ശിച്ചു.ശബരിമലയിലേക്ക് പീഠം സ്‌പോണ്‍സര്‍ ചെയ്ത ഉണ്ണികൃഷ്ണന്‍ തന്നെയാണ് പിന്നീട് കാണാതായെന്ന പരാതിയുമായി രംഗത്തെത്തിയതും. ഇതോടെയാണ് സംഭവത്തിന് പിന്നില്‍ ഏതെങ്കിലും ഇടപെടലുണ്ടോയെന്ന സംശയമുയര്‍ന്നിരിക്കുന്നത്.
അതേസമയം, ഞായറാഴ്ചയാണ് ശബരിമലയിലെ കാണാതായ ദ്വാരപാലക ശില്‍പങ്ങളുടെ പീഠം സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബന്ധുവായ മിനി ദേവിയുടെ വെഞ്ഞാറമൂട്ടിലുള്ള വീട്ടില്‍ കണ്ടെത്തിയത്.
