Crime
ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാറിന് നോട്ടീസ് നല്‍കി
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അഴിമതി നിരോധന വകുപ്പ് കൂടി ചേര്‍ത്തു. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണമാണ് ഇത്. കേസ് കൊല്ലം വിജിലന്‍സ് കോടതിയിലേക്ക് മാറ്റും. ഇതിനിടെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യലിനായി നോട്ടീസ് നല്‍കി. ഇത് രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസ് നല്‍കുന്നത്.
രണ്ടാഴ്ച മുമ്പ് നല്‍കിയ നോട്ടീസില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം ഹാജരാകാനാകില്ലെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഇത്തവണയും ഹാജരാകാന്‍ കഴിയില്ലെന്ന് പത്മകുമാര്‍ അറിയിച്ചേക്കുമെന്നാണ് സൂചന. ബന്ധുവിന്റെ മരണാനന്തര ചടങ്ങ് ചൂണ്ടിക്കാട്ടിയാണിത്. മറ്റൊരു ദിവസത്തേക്ക് പത്മകുമാര്‍ സാവകാശം തേടിയതായാണ് വിവരം.
ശബരിമല സന്നിധാനത്തെ സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറുമായിരുന്ന എന്‍. വാസുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. വാസുവിനെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ജഡ്ജി കാര്‍ത്തികപ്രസാദ് നവംബര്‍ 24 വരെ റിമാന്‍ഡ് ചെയ്തു. എന്‍. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് എ.പത്മകുമാറിനെ പിടി കൂടാൻ എസ്‌ഐടി ഒരുങ്ങുന്നത്.
മുന്‍ കമ്മിഷണര്‍ എന്‍. വാസുവിനെ അറസ്റ്റ് ചെയ്യാന്‍ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളിയെ ചെമ്പ് എന്ന് രേഖപ്പെടുത്തിയതും ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിട്ടതും വാസുവിന്റെ നേതൃത്വത്തില്‍ എന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് എ. പത്മകുമാര്‍ ആണ്. കമ്മിഷണര്‍ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകള്‍ പത്മകുമാര്‍ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോ എന്നാണ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ്ണ് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നതും. വാസുവിനെ അടുത്തദിവസം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുമ്പോള്‍ പത്മകുമാറിനെതിരെ മൊഴി ലഭിക്കുമോ എന്നതും നിര്‍ണായകമായിരിക്കും.
