Crime
ശബരിമല സ്വർണ്ണക്കൊള്ള വിഗ്രഹങ്ങൾ വാങ്ങിയ വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി
ശബരിമല സ്വർണ്ണക്കൊള്ള വിഗ്രഹങ്ങൾ വാങ്ങിയ വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് എസ്ഐടി
തിരുവനന്തപുരം: ശബരിമലയിലെ വിഗ്രഹങ്ങൾ വാങ്ങിയതായി വിദേശ വ്യവസായി പറഞ്ഞ ഡി മണി എന്നയാൾ ഉണ്ടെന്ന് സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). വ്യവസായിയുടെ മൊഴിയിൽ പറയുന്ന ചെന്നെെ സ്വദേശിയായ ഡി മണിയുടെ സംഘത്തിലുള്ളവരെ എസ്ഐടി ഫോണിൽ ബന്ധപ്പെട്ടു. കൂടാതെ മൊഴിയെടുക്കാൻ എസ്ഐടി സംഘം ചെന്നെെയിലേക്ക് പോയിട്ടുണ്ട്.
ശബരിമലയിലെ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നും ഡി മണി എന്നറിയപ്പെടുന്ന ഒരാൾ വാങ്ങിയെന്നുമാണ് വ്യവസായിയുടെ മൊഴി. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വ്യവസായിക്ക് ചില വിവരങ്ങൾ അറിയാമെന്ന് എസ്ഐടിയെ അറിയിച്ചത്.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗങ്ങളായ കെപി ശങ്കർദാസും എൻ വിജയകുമാറും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഇരുവരും കൊല്ലം വിജിലൻസ് കോടതിയിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എ പത്മകുമാർ പ്രസിഡന്റായിരുന്ന ബോർഡിലാണ് ഇരുവരും അംഗങ്ങളായിരുന്നത്.
